India National

ഡല്‍ഹി കലാപം; കേന്ദ്രസര്‍ക്കാരിനെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി

കേന്ദ്രസര്‍ക്കാര്‍ നേരിട്ട് ക്രമസമാധാന പാലന ചുമതല വഹിക്കുന്ന തലസ്ഥാന നഗരിയില്‍ വന്ന ഗുരുതരമായ വീഴ്ചയാണ് ആക്രമണത്തിന് വഴിയൊരുക്കിയത്

ഡല്‍ഹി കലാപത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആഭ്യന്തരമന്ത്രി അമിത് ഷാ രാജിവെക്കണമെന്നും ഇരകള്‍ക്ക് ചുരുങ്ങിയത് 50 ലക്ഷം രൂപയെങ്കിലും കേന്ദ്രസര്‍ക്കാര്‍ നഷ്ടപരിഹാരം അനുവദിക്കണമെന്നും വെല്‍ഫയര്‍ പാര്‍ട്ടി. ബി.ജെ.പി നേതാക്കളുടെയും പോലിസുകാരുടേതും ഉള്‍പ്പടെ ഈ കലാപവുമായി ബന്ധപ്പെട്ട് ഉയര്‍ന്നു കേള്‍ക്കുന്ന എല്ലാ പേരുകളും സിറ്റിംഗ് ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണ വിധേയമാക്കണമെന്ന് പാര്‍ട്ടി അഖിലേന്ത്യാ അധ്യക്ഷന്‍ ഡോ: എസ്.ക്യു.ആര്‍ ഇല്യാസ് ആവശ്യപ്പെട്ടു.

വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ വംശീയ കലാപം നടന്ന പ്രദേശങ്ങളില്‍ നടത്തിയ സന്ദര്‍ശനത്തിനു ശേഷം പ്രസ്‌ ക്ലബ് ഓഫ് ഇന്ത്യയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് വെല്‍ഫയര്‍ പാര്‍ട്ടി നേതാക്കള്‍ നഷ്ടപരിഹാരം വര്‍ധിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ചത്. കേന്ദ്രസര്‍ക്കാറിന്റെ മൂക്കിനു താഴെയാണ് കലാപം നടന്നത്. അമിത് ഷാക്ക് ഈ രക്തച്ചൊരിച്ചിലിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞു മാറാനാവില്ലെന്നും അദ്ദേഹം ആഗ്രഹിച്ചിരുന്നുവെങ്കില്‍ ഒരു മണിക്കൂറിനകം ഈ നരനായാട്ട് അവസാനിപ്പിക്കാന്‍ കഴിയുമായിരുന്നുവെന്നും പാര്‍ട്ടി അഖിലേന്ത്യാ അധ്യക്ഷന്‍ എസ്.ക്യൂ.ആര്‍ ഇല്യാസ് ചൂണ്ടിക്കാട്ടി. കലാപത്തില്‍ കൊല്ലപ്പെട്ട പോലിസുകാരന്റെയും ഇന്റലിജന്‍സുകാരന്റെയും കുടുംബങ്ങളും അല്ലാത്തവരുടെതും തമ്മില്‍ ഒരു വ്യത്യാസവുമില്ലെന്നും എല്ലാവരും തുല്യ പൗരന്‍മാരാണെന്നും ഡോ: ഇല്യാസ് പറഞ്ഞു. മരണമടഞ്ഞവരുടെ കുടുംബത്തിന് 50 ലക്ഷം വീതം നഷ്ടപരിഹാരം നല്‍കാനും ഓരോ അംഗങ്ങള്‍ക്ക് വീതം ജോലി നല്‍കാനും കേന്ദ്രസര്‍ക്കാര്‍ സന്നദ്ധമാവണം.

കേന്ദ്രസര്‍ക്കാര്‍ നേരിട്ട് ക്രമസമാധാന പാലന ചുമതല വഹിക്കുന്ന തലസ്ഥാന നഗരിയില്‍ വന്ന ഗുരുതരമായ വീഴ്ചയാണ് ആക്രമണത്തിന് വഴിയൊരുക്കിയത്. പ്രധാനമന്ത്രിയും ഡല്‍ഹി മുഖ്യമന്ത്രിയും കലാപബാധിത മേഖലയില്‍ സന്ദര്‍ശനം നടത്തണമെന്നും വെല്‍ഫയര്‍ പാര്‍ട്ടി ആവശ്യപ്പെട്ടു.