India National

വോട്ടര്‍ പട്ടികയിലെ ക്രമക്കേട് ഇനി നടക്കില്ല; ആധാറും വോട്ടര്‍കാര്‍ഡും ബന്ധിപ്പിക്കും?

ആധാര്‍ കാര്‍ഡും വോട്ടര്‍ കാര്‍ഡും ബന്ധിപ്പിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഇരട്ടവോട്ടുകള്‍ ഒഴിവാക്കി വോട്ടര്‍പട്ടിക പുതുക്കുന്നതിന്റെ ഭാഗമായി വോട്ടര്‍ തിരിച്ചറിയല്‍ കാര്‍‌ഡും ആധാറും ബന്ധിപ്പിക്കാനൊരുങ്ങുന്നത്. ഇതിലൂടെ വിവിധ സംസ്ഥാനങ്ങളില്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ തങ്ങള്‍ക്കനുകൂലമായി വോട്ടര്‍പ്പട്ടികയില്‍ നടത്തിയിട്ടുള്ള ക്രമക്കേടുകളടക്കം ഇല്ലാതാക്കാന്‍ സാധിക്കുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലയിരുത്തുന്നത്.

തിരഞ്ഞെടുപ്പ് കമമീഷന്‍ തന്നെയാണ് ഇത്തരം ഒരു നിര്‍ദേശം മുന്നോട്ട് വെച്ചതും. ഇത്തരത്തിലുള്ള നിര്‍ദേശം നേരത്തെയും തിരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നോട്ട് വെച്ചിരുന്നു. ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന 2015-ലെ സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് തുടര്‍നടപടി നിലക്കുകയായിരുന്നു. സുപ്രീംകോടതി വിധി നിലവിലുള്ളതിനാല്‍ നിയമനിര്‍മാണത്തിലൂടെയല്ലാതെ ആധാര്‍നമ്ബര്‍ വ്യക്തികളില്‍നിന്ന് നിര്‍ബന്ധപൂര്‍വം ആവശ്യപ്പെടാനാവില്ല.

പുതുതായി വോട്ടര്‍ കാര്‍ഡിന്‌ അപേക്ഷിക്കുന്നവരോടും നിലവില്‍ പട്ടികയിലുള്ളവരോടും ആധാര്‍ നമ്ബര്‍ ആവശ്യപ്പെടുന്നതിന് ജനപ്രാതിനിധ്യനിയമം ഭേദഗതിചെയ്യണമെന്നാണ് കമ്മിഷന്‍ നിയമ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യത്തിലുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. ആധാര്‍ ലഭിച്ചവരില്‍ 35 കോടി പേര്‍ 18 വയസ്സില്‍ താഴെയുള്ളവരാണ്. 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 90 കോടിയോളം വോട്ടര്‍മാരാണ് പട്ടികയിലുണ്ടായിരുന്നത്. അതിനാല്‍ മിക്കവാറും വോട്ടര്‍മാര്‍ക്കെല്ലാം ആധാര്‍ ഉണ്ടെനന്നാണ് കമ്മീഷന്റെ വിലയിരുത്തല്‍.