India National

‘മുസ്‍ലിംകളെ ഇല്ലാതാക്കാന്‍ ബി.ജെ.പിയെ വിജയിപ്പിക്കുക’ വിവാദ പ്രസംഗവുമായി ബി.ജെ.പി നേതാവ്

മുസ്‍ലിംകളെ നശിപ്പിക്കണമെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വോട്ടു ചെയ്യണമെന്ന വിവാദ പരാമര്‍ശവുമായി മുതിര്‍ന്ന ബി.ജെ.പി നേതാവ് രജ്ഞീത് ബഹദൂര്‍ ശ്രീവാസ്തവ. ബി.ജെ.പിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ ഉണ്ടാകാന്‍ പോകുന്ന പ്രത്യാഘാതം നേരിടാന്‍ തയായറായിക്കോളാനും ശ്രീവാസ്തവ ജനങ്ങളെ ഭീഷണിപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ബറാബങ്കിയില്‍ നടന്ന യോഗത്തില്‍ പ്രസംഗിക്കവെയാണ് ബി.ജെ.പി നേതാവിന്റെ വിവാദ പരാമര്‍ശം.

‘’കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്തെ ഭരണംകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുസ്‍ലിംകളുടെ ആചാരമുറകള്‍ തകര്‍ക്കാന്‍ കഴിഞ്ഞു. നിങ്ങള്‍ മുസ്‍ലിം വര്‍ഗ്ഗത്തെ തകര്‍ക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ മോദിയെന്ന പ്രധാനമന്ത്രിക്ക് വോട്ട് ചെയ്യൂ. വിഭജനമായിട്ടു കൂടി ഇപ്പോള്‍ മുസ്‍ലിം ജനസംഖ്യ വര്‍ധിക്കുകയാണ്. വോട്ട്‌ ചെയ്ത് അധികാരത്തില്‍ പിടിച്ചുനില്‍ക്കാന്‍ ബി.ജെ.പിക്ക് കഴിയും.’’ ശ്രീവാസ്തവ പറഞ്ഞു.

‘’ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ ചൈനയില്‍ നിന്നും കൊണ്ടുവരുന്ന യന്ത്രം ഉപയോഗിച്ച്, പന്ത്രണ്ടായിരത്തോളം വരെ മുസ്‍ലിംകളുടെ തലമുടി വടിക്കുകയും അവരെ ഹിന്ദുമതം സ്വീകരിക്കാന്‍ നിര്‍ബന്ധിതരാക്കുകയും ചെയ്യും. ബി.ജെ.പിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ ഉണ്ടാകാന്‍ പോകുന്ന പ്രത്യാഘാതം നേരിടാന്‍ നിങ്ങള്‍ തയ്യാറായിക്കോളൂ..’’ ശ്രീവാസ്തവ മുന്നറിയിപ്പ് നല്‍കി.

ഉത്തര്‍പ്രദേശിലെ രണ്ടാംഘട്ട വോട്ടെടുപ്പ് വ്യാഴാഴ്ച വൈകുന്നേരം അഞ്ചിന് അവസാനിച്ചപ്പോള്‍ 67.55 ശതമാനമായിരുന്നു പോളിംഗ്. ശേഷിക്കുന്ന 64 സീറ്റുകളിലെക്കുള്ള വോട്ടെടുപ്പ് അടുത്ത അഞ്ചാം ഘട്ടത്തില്‍ നടക്കും. ശേഷം മെയ് 23ന് വോട്ടെണ്ണലും നടക്കും.