India National

വാരണാസിയില്‍ മോദിക്കെതിരെ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് മല്‍സരിക്കും

വാരണാസി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് വാരണാസിയില്‍ മല്‍സരിക്കും. വാരണാസിയില്‍ റോഡ് ഷോയോടെ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് ഇന്നലെ മണ്ഡലത്തില്‍ തുടക്കമായി.

പ്രധാനമന്ത്രി മോദിയുടെ പതനത്തിന് തുടക്കമായെന്ന് പ്രചരണത്തിന്റെ ഭാഗമായ റോഡ് ഷോയില്‍ ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു.ബിആര്‍ അംബേദ്ക്കറുടെ പ്രതിമയില്‍ ഹാരാര്‍പ്പണം നടത്തിയതിന് ശേഷമാണ് ചന്ദ്രശേഖര്‍ ആസാദ് തന്റെ പ്രചരണ പരിപാടികള്‍ക്ക് തുടക്കമിട്ടത്.

2014ല്‍ അധികാരത്തിലെത്തിയ മോദി എല്ലാവര്‍ക്കും ജോലി എന്ന വലിയ വാഗ്ദാനമാണ് ജനങ്ങള്‍ക്ക് നല്‍കിയത്. പക്ഷെ കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് അത്തരത്തിലുള്ള ഒരു ജോലി അവസരങ്ങളും പൊതു ജനങ്ങള്‍ക്ക് ലഭ്യമായില്ല, മോദി രണ്ട് കോടി യുവാക്കളുടെ ജോലി സ്വപ്നങ്ങളാണ് തകര്‍ത്തു കളഞ്ഞതെന്നും ദലിത് നേതാവ് ആരോപിച്ചു.

പ്രധാനമന്ത്രി ധനികരെ മാത്രമെ സഹായിച്ചുള്ളുവെന്നും അവരുടെ കോടികള്‍ വരുന്ന ലോണുകള്‍ മാത്രമെ തള്ളിയിട്ടുള്ളുവെന്നും പാവപ്പെട്ടവരെ പീഡിപ്പിച്ചു കൊണ്ടേയിരുന്നുവെന്നും ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു