India National

സ്ത്രീയുടെ വീട്ടു ജോലിക്ക് പുരുഷന്റെ ഓഫീസ് ജോലിയുടെ മൂല്യമുണ്ട്: സുപ്രിംകോടതി

ന്യൂഡല്‍ഹി: വീട്ടില്‍ സ്ത്രീ ചെയ്യുന്ന ജോലിക്ക് പുരുഷന്‍ ഓഫീസില്‍ ചെയ്യുന്ന ജോലിയുടെ അതേ മൂല്യമുണ്ടെന്ന് സുപ്രിംകോടതി. 2014ല്‍ ഡല്‍ഹിയില്‍ വച്ച് സ്‌കൂട്ടര്‍ യാത്രക്കാരായ ദമ്പതികള്‍ കാറിടിച്ച് മരിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് ജസ്റ്റിസ് രമണ, ജസ്റ്റിസ് സൂര്യകാന്ത് എന്നിവരുടെ നിരീക്ഷണങ്ങള്‍. പ്രതിഫലമില്ലാത്ത ജോലിയാണ് സ്ത്രീകള്‍ ചെയ്യുന്നതെന്നും സുപ്രിം കോടതി നിരീക്ഷിച്ചു.

2011ലെ സെന്‍സസ് പ്രകാരം 159.85 ദശലക്ഷം സ്ത്രീകളാണ് രാജ്യത്ത് വീട്ടുജോലി ചെയ്യുന്നതെന്ന് ജസ്റ്റിസ് രമണ ചൂണ്ടിക്കാട്ടി. വീട്ടുജോലി ചെയ്യുന്ന പുരുഷന്മാര്‍ ആകെ 5.79 ദശലക്ഷം മാത്രമാണ്. ഒരു സ്ത്രീ ഒരു ദിവസം ശരാശരി 299 മിനിറ്റ് അടുക്കളയില്‍ ചെലവാക്കുന്നുണ്ട്. പുരുഷന്മാര്‍ ഒരു ദിവസം ചെലഴിക്കുന്നത് 97 മിനിട്ടാണ്.

കേസില്‍ മരിച്ച ദമ്പതികളുടെ കുടുംബത്തിന് നല്‍കേണ്ട നഷ്ടപരിഹാരത്തുക കോടതി വര്‍ധിപ്പിച്ചു. നേരത്തെ ഡല്‍ഹി ഹൈക്കോടതി നിശ്ചയിച്ച 22 ലക്ഷത്തില്‍ നിന്ന് 33.20 ലക്ഷമാക്കിയാണ് തുക സുപ്രിംകോടതി വര്‍ധിപ്പിച്ചത്. ദമ്പതികളുടെ കുടുംബത്തിന് 40.71 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു ഇതുമായി ബന്ധപ്പെട്ട ട്രൈബ്യൂണല്‍ ഇന്‍ഷുറന്‍സ് കമ്പനിയോട് ആവശ്യപ്പെട്ടിരുന്നത്. പിന്നീട് കേസിലെ അപ്പീല്‍ പരിഗണിച്ച ഡല്‍ഹി കൈക്കോടതി നഷ്ടപരിഹാരം 22 ലക്ഷമായി ചുരുക്കുകയായിരുന്നു.

നഷ്ടപരിഹാരത്തുകയ്ക്ക് പുറമേ, മെയ് 2014 മുതലുള്ള 9 ശതമാനം പലിശയും കുടുംബത്തിനു നല്‍കണം. വീട്ടുജോലി നഷ്ടപരിഹാരത്തിനുള്ള മാനദണ്ഡമായി കണക്കാക്കിയാണ് സുപ്രിംകോടതിയുടെ ഉത്തരവ്.

വീട്ടുജോലിക്കാര്‍ക്ക് ദേശീയതലത്തില്‍ തന്നെ വരുമാനം നിശ്ചയിക്കുന്നത് അങ്ങേയറ്റം പ്രധാനമാണ്. ഒരുപാട് ജോലികളില്‍ വ്യാപൃതരായിരിക്കുന്ന സ്ത്രീകള്‍ക്കുള്ള അംഗീകാരം കൂടിയാണ്. തൊഴിലിന്റെ മൂല്യത്തില്‍ നിയമവും കോടതിയും വിശ്വസിക്കുന്നു എന്ന സന്ദേശമാണ് അതു നല്‍കുന്നത്. സാമൂഹിക സമത്വത്തിലേക്കുള്ള സുപ്രധാന ചുവടുവയ്പ്പു കൂടിയാകുമത്- കോടതി വ്യക്തമാക്കി.