India National

യു.എസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് മൈക്കിള്‍ പോംപിയോ ത്രിദിന സന്ദര്‍ശത്തിനായി ഇന്ത്യയിലെത്തി

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി യു.എസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് മൈക്ക് പോംപിയോ ഇന്ത്യയില്‍ എത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും വിദേശകാര്യമന്ത്രി എസ്. ജയശങ്കറുമായും പോംപിയോ ഇന്ന് ചര്‍ച്ച നടത്തും. 400 മിസൈലുകള്‍ റഷ്യയില്‍ നിന്ന് വാങ്ങാനുള്ള കരാറില്‍ നിന്ന് പിന്നോക്കം പോകാനാകില്ലെന്ന് നയതന്ത്ര ചര്‍ച്ചയില്‍ ഇന്ത്യ വ്യക്തമാക്കും.

നിലവിലുള്ള നയതന്ത്ര നയങ്ങളിലെ വെല്ലുവിളി, 29 അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്ക് നികുതി ഏര്‍പ്പെടുത്താനുള്ള ഇന്ത്യയുടെ തീരുമാനം. റഷ്യയില്‍ നിന്ന് എസ് 400 മിസൈലുകള്‍ വാങ്ങാനുള്ള ഇന്ത്യന്‍ നീക്കം തുടങ്ങിയവയെല്ലാം ഉന്നതതതല ചര്‍ച്ചയില്‍ വിഷയമാകും. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ല രണ്ടാം സര്‍ക്കാര്‍ അധികാരമേറ്റ ശേഷം അമേരിക്കയുമായി നടക്കുന്ന ആദ്യ ഉന്നതതല ചര്‍ച്ചയാണിത്. റഷ്യയുമായി എസ് 400 മിസൈലുകള്‍ വാങ്ങാനുള്ള തീരുമാനത്തില്‍ നിന്ന് ഇന്ത്യ പിന്‍മാറണമെന്ന ആവശ്യം അമേരിക്കുക്കുണ്ട്. ഇക്കാര്യം വീണ്ടും ചര്‍ച്ചയില്‍ മൈക്ക് പോംപിയോ ഉന്നയിക്കും. എന്നാല്‍ റഷ്യയുമായി ദശാബ്ദങ്ങളുടെ നയതന്ത്രബന്ധമുള്ളതിനാല്‍ കരാറില്‍ നിന്ന് പിന്‍മാറാനാകില്ലെന്നാണ് ഇന്ത്യയുടെ നിലപാട്. റഷ്യ, ഇറാന്‍, ഉത്തര കൊറിയ എന്നീ രാജ്യങ്ങളുമായി ബന്ധമുള്ള രാജ്യങ്ങള്‍ക്ക്മേല്‍ ഉപരോധം ഏര്‍പ്പെടുത്തുന്ന അമേരിക്കന്‍ നിയമം ചൂണ്ടിക്കാട്ടിയാകും പ്രധാനമായും അമേരിക്കയുടെ സമ്മര്‍ദ്ദം. ഇന്ത്യയെ പോലുള്ള രാജ്യങ്ങളെ ഉപരോധത്തില്‍ നിന്ന് ഒഴിവാക്കാനുള്ള നിയമം പാസാക്കിയിട്ടുണ്ടെങ്കിലും അതില്‍ ഇത് വരെ ട്രംപ് ഒപ്പ് വെച്ചിട്ടില്ല. അതോടൊപ്പം ഇന്ത്യക്ക് അമേരിക്ക നല്‍കിയ ടയര്‍ വണ്‍ പദവിയും ഇക്കാര്യത്തില്‍ സമര്‍ദ്ദത്തിന് അമേരിക്ക ഉപയോഗിക്കാനാണ് സാധ്യത.

അമേരിക്ക ഇറാന്‍ ബന്ധം വഷളായ സാഹചര്യത്തില്‍ കൂടിയാണ് ചര്‍ച്ച നടക്കുന്നത് .ജപ്പാനില്‍ നടക്കുന്ന ജി 20 രാജ്യങ്ങളുടെ യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഈ ആഴ്ച അവസാനത്തോടെ കൂടിക്കാഴ്ച നടത്തുന്നുണ്ട്.