India National

ഉന്നാവ് കേസിലെ പരാതിക്കാരിയുടെ കത്ത് സുപ്രിം കോടതി ഇന്ന് പരിഗണിക്കും

ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് ഉന്നാവ് പീഡനകേസിലെ പരാതിക്കാരി ചീഫ് ജസ്റ്റിസനയച്ച കത്ത് സുപ്രിം കോടതി ഇന്ന് പരിഗണിക്കും. അപകടത്തില്‍പെട്ട പെണ്‍കുട്ടിയുടെ ആരോഗ്യസ്ഥിതി വ്യക്തമാക്കുന്ന റിപ്പോര്‍ട്ടും യു.പി സര്‍ക്കാര്‍ ഇന്ന് കോടതിക്ക് കൈമാറും. ഉന്നാവ് വാഹനാപകട ഗൂഢാലോചനക്കേസില്‍ സി.ബി.ഐ അന്വേഷണം പുരോഗമിക്കുകയാണ്.

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിക്കുക. ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് അപടകടത്തില്‍ പെടുന്നതിന്‍റെ രണ്ടാഴ്ച മുന്‍പ് അയച്ച ‌കത്തില്‍ കോടതി സ്വമേധയ കേസെടുക്കുകയായിരുന്നു. ഇതിനായി കത്ത് പരിശോധിക്കാന്‍ സെക്രട്ടറി ജനറലിനെ ഇന്നലെ കോടതി ചുമതലപ്പെടുത്തിയിരുന്നു. ഇതോടൊപ്പം പെണ്‍കുട്ടിയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച യു.പി സര്‍ക്കാറിന്‍റെ റിപ്പോര്‍ട്ടും കോടതി ഇന്ന് പരിഗണിക്കും. അതേസമയം കത്ത് കൈമാറാന്‍ വൈകിയതില്‍ സുപ്രിം കോടതി സെക്രട്ടറി ജനറലിന്റെ വിശദീകരണവും കോടതി കേള്‍ക്കും.

ഉന്നാവ് പെണ്‍കുട്ടിക്ക് ഗുരുതര പരിക്കേറ്റ വാഹനാപകടത്തിലെ ഗൂഢാലോചന കേസില്‍ സി.ബി.ഐ അന്വേഷണം പുരോഗമിക്കുകയാണ്. കേസന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ സി.ബി.ഐ നിയോഗിച്ചിട്ടുണ്ട്. കുറ്റാരോപിതനായ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിങടക്കം പത്ത് പേര്‍ക്കെതിരെയാണ് ഉന്നാവ് വാഹനാപകട ഗൂഢാലോചന കേസ് സി.ബി.ഐ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതിന് പുറമെ കണ്ടാലറിയാവുന്ന 20 പേര്‍ക്കെതിരെ ക്രിമിനല്‍ ഗൂഢാലോചന, കൊലപാതകം, വധശ്രമം, വധ ഭീഷണി എന്നീ വകുപ്പുകള്‍ ചേര്‍ത്ത് മറ്റൊരു കേസും സി.ബി.ഐ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.