India National

ഉദ്ധവ് താക്കറെ ശരത് പവാറും ചര്‍ച്ച നടത്തിയെന്ന് റിപ്പോര്‍ട്ട്; പവാര്‍ ഡല്‍ഹിയില്‍

ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാറുമായി ഫോണില്‍ ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം ശിവസേന നേതാവ് സഞ്ജയ് റാവത്ത് ശരത് പവാറിനെ വസതിയില്‍ എത്തി കണ്ടതിന് പിന്നാലെയാണ് ഇത്. സോണിയഗാന്ധിയെ കാണാന്‍ ശരത്പവാര്‍ ഡല്‍ഹിയിലെത്തുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇന്നലെ സംസ്ഥാനത്തെ മുതര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ സോണിയഗാന്ധിയുമായി ചര്‍ച്ച നടത്തിയിരുന്നു.

ബി.ജെ.പി ശിവസേന അധികാര തര്‍ക്കം ഒരാഴ്ച പിന്നിടുമ്പോഴാണ് സംസ്ഥാനത്ത് പുതിയ രാഷ്ട്രീയ സമവാക്യങ്ങള്‍ സംബന്ധിച്ച് അഭ്യൂഹം ശക്തമാകുന്നത്. ശിവസേനയുമായി സഖ്യമുണ്ടാക്കുമെന്ന് എന്‍.സി.പിയും കോണ്‍ഗ്രസും കൃത്യമായി പറഞ്ഞിട്ടില്ലെങ്കിലും ഇത് ഇരു പാര്‍ട്ടികളും പൂര്‍ണ്ണമായി തള്ളിയിട്ടുമില്ല എന്നതാണ് ശ്രദ്ധേയം. ഇതിനിടയിലാണ് ഉദ്ധവ് താക്കറെയും ശരത് പവാറും ഫോണില്‍ ചര്‍ച്ച നടത്തിയതായുള്ള റിപ്പോര്‍ട്ട് പുറത്ത് വരുന്നത്. വൈകാതെ ശരത് പവാര്‍ സോണിയഗാന്ധിയെ കാണാന്‍ ഡല്‍ഹിക്ക് തിരിക്കുമെന്ന റിപ്പോര്‍ട്ടുകളുമുണ്ട്.

എന്നാല്‍ ഇത് സംബന്ധിച്ച് കോണ്‍ഗ്രസോ എന്‍.സി.പിയോ പ്രതികരിച്ചിട്ടില്ല. മഹാരാഷ്ടയിലെ അധികാരം തുല്യമായി പങ്കിടാതെ വിട്ടുവീഴ്ചയില്ലെന്ന കടുത്ത നിലപാടിലാണ് ശിവസേന. 2014 ല്‍ ശിവസേനയും ബി.ജെ.പിയും വേറിട്ട മത്സരിച്ച മഹാരാഷ്ട്രയില്‍ 2019 ല്‍ സഖ്യമായി മത്സരിക്കുകയായിരുന്നു. ലോക്സഭ തെര‍ഞ്ഞെടുപ്പിന് മുമ്പ് വരെ ബി.ജെ.പിയേയും മോദിയെ വിമര്‍ശിച്ചിരുന്ന ശിവസേനയെ അമിത് ഷായും ഉദ്ധവ് താക്കറെയുമായുള്ള ചര്‍ച്ചക്കൊടുവിലാണ് അനുനയിപ്പിക്കാനായത്.

അധികാര തര്‍ക്കം രൂക്ഷമാകുന്നതിനിടെ ബി.ജെ.പിയുടെ ധാര്‍ഷ്ട്യത്തെ സംബന്ധിച്ച് ശിവസേന മുഖപത്രമായ സാംനെമയിലും വലിയ വിമര്‍ശനങ്ങള്‍ വരുന്നുണ്ട്. എന്നാല്‍ തര്‍ക്കത്തിന് അധികം വൈകാതെ തീര്‍പ്പുണ്ടാകുമെന്നാണ് ബി.ജെ.പി വൃത്തങ്ങള്‍ അഭിപ്രായപ്പെടുന്നത്.