India National

ഗുജറാത്തിലെ മൂന്ന് ഏറ്റുമുട്ടലുകള്‍ വ്യാജമായിരുന്നുവെന്ന് ജസ്റ്റിസ് ബേദി റിപ്പോര്‍ട്ട്

സമീർ ഖാൻ പത്താൻ, ഹാജി ഇസ്മായിൽ, കാസിം ജാഫർ എന്നിവരുടെ കൊലപാതകത്തിലേക്ക് നയിച്ച ഏറ്റുമുട്ടലുകള്‍ വ്യാജമായിരുന്നുവെന്ന് വർഷങ്ങൾക്ക് ശേഷം റിപ്പോർട്ട്. റിട്ടയേർഡ് സുപ്രീം കോടതി ജഡ്ജി ഹർജിത് സിങ് ബേദിയുടെ സൂക്ഷ്മമായ റിപ്പോർട്ടിലാണ് ഈ കൊലപാതകങ്ങളെല്ലാം വ്യാജമാണെന്ന് കണ്ടെത്തിയിരിക്കുന്നത്.

സാമിർ പത്താന്റെ വ്യാജ ഏട്ടുമുറ്റൽ 2002 ഒക്ടോബറിലെ ഗോധ്ര കലാപത്തിന് തൊട്ടുടനെയാണ് നടക്കുന്നത്. കലാപത്തിൽ മുസ്‍ലിംങ്ങൾ കൊല്ലപ്പെട്ടതിന്റെ അരിശം തീർക്കാൻ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയെ കൊല്ലാൻ പദ്ധതിയിട്ട ആളാണ് പത്താന്‍ എന്നായിരുന്നു അന്ന് പോലീസ് പറഞ്ഞിരുന്നത്. തരുൺ ബരോടും കെ.എം. ബഗേല എന്നീ പൊലീസുകാരെയാണ് ഈ റിപ്പോർട്ടിൽ കുറ്റക്കാരായി കണ്ടെത്തിയിരിക്കുന്നത്. നേരത്തെ സാദിഖ് ജമാൽ മെഹ്ദർ വ്യാജ ഏറ്റുമുട്ടലിൽ വിചാരണ നേരിട്ടുകൊണ്ടിരിക്കുന്നവരാണ് ഇരുവരും. ബാരോട് ഇശ്റത് ജഹാൻ വ്യാജ ഏറ്റുമുട്ടലിലെ പ്രധാന പ്രതിയുമായിരുന്നു.

ക്രൈം ബ്രാഞ്ച് അന്വേഷണ വിഭാഗം ഉദ്യോഗസ്ഥർക്കാണ് ഈ വ്യാജ ഏറ്റുമുട്ടലിന്റെ ഉത്തരവാദിത്വം. അതിനെ നയിച്ചിരുന്ന റിട്ടയേർഡ് ഐ.പി.എസ്. ഡി.ജി. വൻസാര ഇശ്റത് ജഹാൻ വ്യാജ ഏറ്റുമുട്ടലിലെ പ്രധാന കുറ്റാരോപിതനാണ്. പത്താൻ ജയ് ഷെ മുഹമ്മദ് തീവ്രവാദിയാണെന്നാണ് ക്രൈം ബ്രാഞ്ച് അന്വേഷണ വിഭാഗം പറഞ്ഞിരുന്നത്.

ജാംനഗറിൽ നിന്നുള്ള കള്ളകടത്തുകാരൻ ഹാജി ഇസ്മായിലിന്റെ വ്യാജ ഏറ്റുമുട്ടലിൽ പോലീസ് ഉദ്ദ്യോഗസ്ഥരായ കെ.ജി.എർദ, ജെ.എം‌ യാദവ്, എസ്.കെ ഷാഹ്, പരാഗ് വ്യാസ്, മോൻപറ എന്നിവർക്കെതിരെയാണ് ബേദി ക്രിമിനല്‍ കേസിന് നിർദേശിച്ചിട്ടുള്ളത്. എർദ 2002ലെ കുൽബർഗ് കലാപത്തിൽ പ്രതിചേർക്കപ്പെട്ട വ്യക്തികൂടിയാണ്. പിന്നീട് വിട്ടയക്കപ്പെടുകയായിരുന്നു.

2006ൽ നടന്ന കാസിം ജാഫറിന്റെ ഏറ്റുമുട്ടൽ റോഡ് അപകടമാണെന്നായിരുന്നു പോലീസ് റിപ്പോർട്ട് ചെയ്തിരുന്നത്. ഡെപ്യൂട്ടി എസ്.പി ജെ.എം. ഭാർവാദും കോൺസ്റ്റബിൾ ഗണേഷ് ഭായിയുമാണ് ജാഫറിന്റെ മരണത്തിനുത്തരവാദിയെന്നാണ് ബേദിയുടെ റിപ്പോർട്ട് പറയുന്നത്.

സമീർ പത്താനെ നേരത്തെ തന്നെ ജയ്ഷിന്റെ പ്രവർത്തനത്തിൽ പങ്കാളിയാണെന്ന് ആരോപിച്ച് പിടികൂടിയിരുന്നു. പിന്നീടാണ് കൊല ചെയ്യപ്പെടുന്നത്. അദ്ദേഹത്തിന് പാക്കിസ്ഥാന്റെ തിവ്രവാദ പരിശീലനത്തിന് വിധേയമായിട്ടുണ്ടെന്നാണ് പോലീസ് അന്ന് പറഞ്ഞിരുന്നത്.