India National

അടുത്ത 25 വർഷത്തെ മണിപ്പൂർ ഭാവി വരും തെരഞ്ഞെടുപ്പ് നിർണയിക്കും; മോദി

ബിജെപിയുടെ “ഇരട്ട എഞ്ചിൻ” സർക്കാർ മണിപ്പൂരിന് അടുത്ത 25 വർഷത്തേക്ക് ശക്തമായ അടിത്തറ പാകിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കൈവരിച്ച സ്ഥിരതയും സമാധാനവും ശാശ്വതമാക്കേണ്ടതുണ്ട്. ബിജെപി സർക്കാരിനെ വീണ്ടും തെരഞ്ഞെടുക്കാൻ വടക്കുകിഴക്കൻ സംസ്ഥാനത്തെ ജനങ്ങളോട് പ്രധാനമന്ത്രി അഭ്യർത്ഥിച്ചു.

“കഴിഞ്ഞ മാസം, മണിപ്പൂർ രൂപീകരിച്ച് 50 വർഷം പൂർത്തിയാക്കി. ഈ കാലയളവിൽ സംസ്ഥാനം നിരവധി സർക്കാരുകൾക്കും അവരുടെ പ്രവർത്തനങ്ങൾക്കും സാക്ഷ്യം വഹിച്ചു. എന്നാൽ പതിറ്റാണ്ടുകളുടെ കോൺഗ്രസ് ഭരണത്തിന് ശേഷം മണിപ്പൂരിന് അസമത്വം മാത്രമാണ് ലഭിച്ചത്” മോദി പറഞ്ഞു. “കഴിഞ്ഞ അഞ്ച് വർഷമായി, ബിജെപിയുടെ ‘ഇരട്ട എഞ്ചിൻ’ സർക്കാർ മണിപ്പൂരിന്റെ വികസനത്തിനായി ആത്മാർത്ഥതയോടെ പ്രവർത്തിച്ചു. നിങ്ങൾ നല്ല ഭരണവും സദുദ്ദേശ്യവും കണ്ടു” അദ്ദേഹം കൂട്ടിച്ചേർത്തു.

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ സംസ്‌കാരത്തെ കോൺഗ്രസ് പരിഹസിക്കുകയാണ്. കോൺഗ്രസ് നേതാക്കൾ മണിപ്പൂരിൽ വലിയ അവകാശവാദങ്ങൾ ഉന്നയിക്കുകയാണെന്നും ഇത്രയും നാൾ സംസ്ഥാനത്തെ അവഗണിച്ചിരുന്നതായും ഹിൻഗാംഗിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് മോദി കുറ്റപ്പെടുത്തി.

കോൺഗ്രസ് മണിപ്പൂരിനെ വിഭജിക്കുകയും രാഷ്ട്രീയം കളിക്കുകയും ചെയ്തു. മേഖലയിലെ കണക്റ്റിവിറ്റി വികസിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും അവർ പ്രവർത്തിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇംഫാലിൽ കൊവിഡിനെതിരായ കേന്ദ്ര പോരാട്ടത്തെ കോൺഗ്രസ് എംപി രാഹുൽ ഗാന്ധി പരിഹസിച്ചതിന് തൊട്ടുപിന്നാലെയാണ് പ്രധാനമന്ത്രിയുടെ ആക്രമണം.