Health India

കൊവിഡ് മാർഗ നിർദേശം കർശനമായി പാലിച്ചാൽ മൂന്നാം തരംഗം ഉണ്ടാകില്ലെന്ന് എയിംസ് ഡയറക്ടർ

കൊവിഡ് മാർഗ നിർദേശം കർശനമായി പാലിക്കുകയും വാക്‌സിനേഷൻ വേഗത്തിൽ നടപ്പാക്കാനും സാധിച്ചാൽ മൂന്നാം തരംഗം ഉണ്ടാകണമെന്നില്ലെന്ന് എയിംസ് ഡയറക്ടർ രൺദീപ് ഗുലേറിയ. ജനങ്ങൾ എങ്ങനെ പെരുമാറുന്നു എന്നതിനനുസരിച്ചാണ് ഇത് നിശ്ചയിക്കുക. കൂടുതൽ ജാഗ്രത പാലിക്കുകയും മികച്ച രീതിയിൽ വാക്‌സിനേഷൻ നടത്തുകയും ചെയ്താൽ കൊവിഡ് മൂന്നാം തരംഗം ഉണ്ടാകില്ലെന്നും രൺദീപ് ഗുലേറിയ പറഞ്ഞു.

രാജ്യത്ത് ചിലയിടങ്ങളിൽ ടിപിആർ വളരെ കൂടുതലാണ്. കൊവിഡ് കൂടുതൽ വ്യാപിക്കാതിരിക്കാൻ ശ്രദ്ധ ചെലുത്തണം. കൊവിഡ് കേസുകൾ കുറഞ്ഞുവരുന്നുണ്ട്. ടിപിആർ കൂടുതലുള്ള പ്രദേശങ്ങളിൽ എത്രയും വേഗം അത് കുറച്ചുകൊണ്ടുവരണമെന്നും ഗുലേറിയ വ്യക്തമാക്കി.

രണ്ടാം തരംഗത്തിന്റെ തീവ്രത കുറയുന്നുണ്ടെങ്കിലും രാജ്യത്തെ നൂറോളം ജില്ലകളിൽ രോഗവ്യാപനം മാറ്റമില്ലാതെ തുടരുകയാണ്. വാക്‌സിനേഷൻ വേഗത്തിൽ ആക്കുന്നതിന്റെ ഭാഗമായി സംസ്ഥാനങ്ങൾക്ക് 12 കോടി ഡോസ് വാക്‌സിൻ ഈ മാസം നൽകുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹർഷവർദ്ധൻ അറിയിച്ചിരുന്നു. സംസ്ഥാനങ്ങൾ പുറത്തുവിട്ട കണക്കനുസരിച്ച് പ്രതിദിന കൊവിഡ് രോഗികൾ അര ലക്ഷത്തിൽ താഴെയായി തുടരുകയാണ്.