India

ഇന്റലിജന്‍സ് മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം

രാജ്യത്ത് വന്‍ ഭീകരവാദി ആക്രമണ സാധ്യത എന്ന ഇന്റലിജന്‍സ് മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. മുംബൈ ആക്രമണത്തിന്റെ വാര്‍ഷികത്തില്‍ ആക്രമണം ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന് ഉന്നത യോഗത്തിന്റെതാണ് തീരുമാനം. ജമ്മു-കശ്മീരില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സംഭവങ്ങളും യോഗം വിലയിരുത്തി.

രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള നീക്കങ്ങള്‍ ഭീകരവാദ സംഘങ്ങള്‍ ശക്തമാക്കിയെന്നാണ് ഇന്റലിജന്‍സ് വിഭാഗങ്ങള്‍ നല്‍കിയ വിവരം. ജമ്മുകശ്മീര്‍ അതിര്‍ത്തിക്ക് പുറമേ രാജ്യത്തിനുള്ളില്‍ ഉള്ള സ്ലീപ്പര്‍ സെല്ലുകളും ഭീകരമുഖം പുറത്ത് കാട്ടും. വലിയ സ്‌ഫോടനങ്ങള്‍ക്കടക്കം കോപ്പുകൂട്ടുന്നതിന്റെ സൂചനകളാണ് രഹസ്യാനവേഷണ എജന്‍സികള്‍ സംശയിക്കുന്നത്.

ഈ സാഹചര്യത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ പഴുതടച്ചതാക്കാന്‍ ഇന്ന് ചേര്‍ന്ന പ്രധാനമന്ത്രി അധ്യക്ഷനായ ഉന്നതതല യോഗം തിരുമാനിച്ചു. എല്ലാ സംസ്ഥാന പൊലീസിന്റെയും സഹായത്തോടെ ആകും നടപടികള്‍. രാജ്യവ്യാപക പരിശോധനകള്‍ അടക്കം നടത്താനും പ്രധാനമേഖലകളില്‍ സുരക്ഷ കര്‍ശനമാക്കാനും യോഗം തീരുമാനിച്ചു.

ജമ്മുകശ്മീരിലെ നിലവിലുള്ള സാഹചര്യവും യോഗം വിലയിരുത്തി. കഴിഞ്ഞ ദിവസം നര്‍ഗോണ്ടയില്‍ ഭീകരാക്രമണം സമയോചിതമായി തകര്‍ത്ത സേനാംഗങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. മുംബൈ ഭീകരാക്രമണ വാര്‍ഷകത്തില്‍ രാജ്യത്തെ പ്രധാന ചരിത്ര സ്മാരകങ്ങള്‍ക്കും സുരക്ഷ കര്‍ശനമാക്കും. നിയന്ത്രണ രേഖയില്‍ കൂടുതല്‍ ശക്തമായ പ്രതിഷേധം ഉറപ്പാക്കാനും യോഗം തീരുമാനിച്ചു.