India

കശ്മീരിൽ ഭീകരാക്രമണം; പൊലീസുകാരനടക്കം പത്തുപേർക്ക് പരിക്ക്

ജമ്മു കശ്മീരിലെ അനന്ത്‌നാഗിൽ ഡെപ്യൂട്ടി കമ്മീഷണറുടെ ആസ്ഥാനത്തിനു പുറത്തുണ്ടായ ഗ്രനേഡ് സ്‌ഫോടനത്തിൽ പത്തുപേർക്ക് പരിക്ക്. ഒരു പൊലീസുകാരനും മാധ്യമപ്രവർത്തകനും 12 വയസ്സുള്ള കുട്ടിയും പരിക്കേറ്റവരിൽപ്പെടുന്നു.

ദക്ഷിണ കശ്മീരിൽ, ശ്രീനഗറിൽ നിന്ന് 55 കിലോമീറ്റർ അകലെയുള്ള അനന്ത് നാഗ് ടൗണിൽ രാവിലെ 11 മണിക്കാണ് സംഭവം. ശക്തമായ കാവലുള്ള ആസ്ഥാനത്തിനു പുറത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോസ്ഥനു നേരെ ഭീകരവാദികൾ ഗ്രനേഡ് വലിച്ചെറിയുകയായിരുന്നു. ലക്ഷ്യം തെറ്റി റോഡിൽവീണ് ഗ്രനേഡ് പൊട്ടുകയായിരുന്നുവെന്ന് അധികൃതർ പറയുന്നു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.

ആഗസ്റ്റ് അഞ്ചിന് ജമ്മു കശ്മീരിന്റെ പ്രത്യേകാവകാശങ്ങൾ കേന്ദ്രസർക്കാർ റദ്ദാക്കിയതിനു ശേഷം രണ്ടാംതവണയാണ് സൈനികർക്കു നേരെ ഭീകരാക്രമണമുണ്ടാവുന്നത്. സെപ്തംബർ 28-ന് ശ്രീനഗറിൽ സി.ആർ.പി.എഫിന്റെ 38-ാം ബറ്റാലിയനിലെ ഉദ്യോഗസ്ഥനു നേരെ ഗ്രനേഡ് എറിഞ്ഞെങ്കിലും അദ്ദേഹം പരിക്കേൽക്കാതെ രക്ഷപ്പെട്ടു.