India National

തമിഴ്നാട്ടില്‍ അതീവ ജാഗ്രത തുടരുന്നു

ആറ് ലഷ്കര്‍ ഇ തൊയ്ബ തീവ്രവാദികള്‍ തമിഴ്നാട്ടില്‍ എത്തിയെന്ന പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ അതീവജാഗ്രതാ നിര്‍ദ്ദേശം തുടരുന്നു. കോയമ്പത്തൂര്‍ ലക്ഷ്യമാക്കിയാണ് ഇവരെത്തിയതെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ ഇവിടെ രണ്ടായിരത്തോളം പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്. ചെന്നൈയുള്‍പ്പെടെയുള്ള തമിഴ്നാടിന്റെ പ്രധാന നഗരങ്ങളിലെല്ലാം പൊലീസിന്റെ നിരീക്ഷണവും പരിശോധനയും ശക്തമാണ്.

ഒരു പാകിസ്താന്‍ പൌരന്‍ ഉള്‍പ്പെടെ ആറ് പേര്‍ കടല്‍ മാര്‍ഗം തമിഴ്നാട്ടില്‍ എത്തിയെന്നാണ് പൊലീസിന്റെ നിഗമനം. ശ്രീലങ്കയില്‍ നിന്ന് കടല്‍ മാര്‍ഗമെത്തിയ ഇവര്‍ കോയമ്പത്തൂരില്‍ ക്യാമ്പ് ചെയ്യുന്നുവെന്നാണ് പൊലീസിന് ലഭിച്ച സൂചന. എ.ഡി.ജി.പിയുടെ നേതൃത്വത്തിലാണ് ഇവിടെ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുള്ളത്. കൂടാതെ ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വെ സ്റ്റേഷന്‍, മാളുകള്‍ തുടങ്ങിയ ജനങ്ങള്‍ അധികമായി എത്തുന്ന എല്ലായിടത്തും, ഡോഗ്, ബോംബ് സ്ക്വാഡുകള്‍ പരിശോധന നടത്തുന്നുണ്ട്.

ശ്രീലങ്കയിലെ പള്ളിയില്‍ നടന്ന ബോംബാക്രമണ കേസില്‍, ഐ‌.എസ്.ഐ.എസ് ബന്ധമുളള മുഹമ്മദ് അസറുദ്ദീനെ ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തിരുന്നു. കോയമ്പത്തൂരിലെ ഏഴിടങ്ങളിലും തമിഴ്നാടിന്റെ വിവിധ മേഖലകളിലും നടത്തിയ പരിശോധനകള്‍ക്കു ശേഷമായിരുന്നു അറസ്റ്റ്. ഇയാളെ കൂടാതെ ഒന്‍പത് പേര്‍ കൂടി കേസില്‍ അറസ്റ്റിലുണ്ട്. ഇവര്‍ക്കെതിരെ കോയമ്പത്തൂരില്‍ ബോംബാക്രമണം നടത്താന്‍ പദ്ധതിയിട്ടതുള്‍പ്പെടെയുള്ള കാര്യങ്ങളിലാണ് കേസ് ചുമത്തിയിട്ടുള്ളത്. തമിഴ്നാടിന്റെ തീരദേശ മേഖലകളിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.