India National

തമിഴ്നാട്ടിലെ സർക്കാർ ബസ് ജീവനക്കാരുടെ പണിമുടക്ക് ആരംഭിച്ചു

തമിഴ്നാട്ടിലെ സർക്കാർ ബസ് ജീവനക്കാരുടെ പണിമുടക്ക് ആരംഭിച്ചു. ശമ്പള വർദ്ധനവ് ഉൾപ്പെടെ ആറ് ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ദീർഘദൂര ബസ്സുകൾ അടക്കം സർവീസ് നടത്തുന്നില്ല. സംസ്ഥാനത്തിനകത്തും പുറത്തേക്കും സ്വകാര്യ ബസ്സുകൾ 24 മണിക്കൂറും സർവീസ് നടത്തണമെന്ന് സ്വകാര്യ ബസ്സുകൾ അറിയിച്ചു.

കഴിഞ്ഞദിവസം ഗതാഗത മന്ത്രിയുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് സമരപരിപാടികളുമായി മുന്നോട്ടു പോകാൻ തൊഴിലാളി സംഘടനകൾ തീരുമാനിച്ചത്. എട്ട് വർഷമായി മുടങ്ങിക്കിടക്കുന്ന ക്ഷാമബത്ത പെൻഷൻകാർക്ക് അനുവദിക്കണമെന്നതാണ് സമര സംഘടനകളുടെ പ്രധാന ആവശ്യങ്ങളിലൊന്ന്.

സർവീസിലുള്ളവർക്ക് പൊങ്കലിന് മുമ്പ് പെൻഡിംഗ് ഡിഎ അനുവദിക്കുക, 15-ാം വേതന പരിഷ്കരണ ഉടമ്പടി പ്രകാരം വർദ്ധിപ്പിച്ച വേതനം പരിഹരിക്കുന്നതിനുള്ള ചർച്ചകൾ ആരംഭിക്കുന്ന തീയതി പ്രഖ്യാപിക്കുക എന്നിവയാണ് യൂണിയനുകളുടെ മറ്റ് ആവശ്യങ്ങൾ.സിഐടിയു, എഐഎഡിഎംകെ യൂണിയൻ ആയ എടിപി തുടങ്ങിയവരാണ് പണിമുടക്കുന്നത്.

അതേസമയം ഡിഎംകെ അനുകൂല യൂണിയനായ എൽപിഎഫ്, എഐടിയുസി തുടങ്ങിയവർ പണിമുടക്കിൽ പങ്കെടുക്കുന്നില്ല. ജോലിക്ക് എത്തുന്നവരുടെ സുരക്ഷയ്ക്കായി 21,000 പൊലീസുകാരെ നിയോഗിച്ചിരിക്കയാണ് സർക്കാർ. ജനുവരി 15ന് പൊങ്കൽ പ്രമാണിച്ച് 19,000 ബസുകൾ സർവീസ് നടത്തുമെന്ന് ഗതാഗതമന്ത്രി എസ്.എസ് ശിവശങ്കർ അറിയിച്ചു.