India National

സ്വാമി ഹന്‍സ്ദേവാചാര്യ റോഡപകടത്തില്‍ മരിച്ചു

അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണമെന്ന ആവശ്യമുയര്‍ത്തി ഉയര്‍ന്നുവന്ന രാമക്ഷേത്ര പ്രസ്ഥാനത്തിന്റെ പ്രധാനികളിലൊരാളായ സ്വാമി ഹന്‍സ്ദേവാചാര്യ, റോഡപകടത്തില്‍ കൊല്ലപ്പെട്ടു. യു.പിയിലെ ഉന്നാവോ ജില്ലയിലാണ് അപകടമുണ്ടായത്. കൂടെയുണ്ടായിരുന്നു മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ബന്‍മറൌ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരിക്കയാണ്.

ആഗ്ര- ലക്നൌ അതിവേഗ പാതയില്‍ ദേവ്ഖരി ഗ്രാമത്തില്‍വെച്ച് ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. പ്രയാഗ്‍രാജില്‍ നിന്ന് ഹരിദ്വാരിലേക്ക് പോകുകയായിരുന്നു സംഘം. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഇവര്‍ സഞ്ചരിച്ച വാഹനം മറ്റൊരു ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

അയോധ്യയില്‍ ബാബരി മസ്ജിദ് നിലനിന്ന പ്രദേശത്തുതന്നെ രാമക്ഷേത്ര നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചത് ഹന്‍സ്ദേവാചാര്യയുടെ നേതൃത്വത്തിലായിരുന്നു. ജനങ്ങള്‍ക്കിടയില്‍ വളരെ സ്വാധീനശക്തിയുള്ള സന്യാസി ശ്രേഷ്ഠനായിരുന്നു ഹന്‍സ്ദേവാചാര്യ. രാജ്യത്തെ സന്യാസി സമൂഹത്തിന്റെ തലവന്‍ കൂടിയാണ് അദ്ദേഹം.

ഹന്‍സ്ദേവാചാര്യയുടെ മരണത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായും അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്…