India National

സിദ്ധരാമയ്യക്ക് ആശ്വാസം; കർണാടക മുഖ്യമന്ത്രിക്കെതിരായ ക്രിമിനൽ നടപടികൾക്ക് സ്റ്റേ

കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരായ ക്രിമിനൽ നടപടികൾ സുപ്രീം കോടതി സ്റ്റേ ചെയ്തു. 2022 ലെ പ്രതിഷേധ മാർച്ചുമായി ബന്ധപ്പെട്ട കേസിലാണ് സിദ്ധരാമയ്യ ഉൾപ്പെടെയുള്ളവർക്കെതിരായ നടപടികൾ സുപ്രീം കോടതി സ്റ്റേ ചെയ്തത്. ഹർജിയിൽ കർണാടക സർക്കാരിനും പരാതിക്കാരനും കോടതി നോട്ടീസ് അയച്ചു.

2022ലെ പ്രതിഷേധത്തിനിടെ റോഡ് ഉപരോധിച്ചതിന് സിദ്ധരാമയ്യക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി. മുഖ്യമന്ത്രി സിദ്ധരാമയ്യ, കോൺഗ്രസ് ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാല, സംസ്ഥാന മന്ത്രിമാരായ എം.ബി പാട്ടീൽ, രാമലിംഗ റെഡ്ഡി എന്നിവർക്ക് 10,000 രൂപ പിഴ ചുമത്തിയ ഹൈക്കോടതി ഉത്തരവും സുപ്രീം കോടതി സ്‌റ്റേ ചെയ്തു. കേസിൽ ആറാഴ്ചയ്ക്ക് ശേഷം അടുത്ത വാദം കേൾക്കും.

സംസ്ഥാന ഗ്രാമവികസന-പഞ്ചായത്ത് രാജ് മന്ത്രിയായിരുന്ന കെ.എസ് ഈശ്വരപ്പയുടെ രാജി ആവശ്യപ്പെട്ട് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ബസവരാജ് ബൊമ്മൈയുടെ ബെംഗളൂരുവിലെ വസതിയിലേക്ക് കോൺഗ്രസ് നേതാക്കൾ മാർച്ച് നടത്തിയിരുന്നു. ഈശ്വരപ്പ 40 ശതമാനം കമ്മീഷൻ ആവശ്യപ്പെട്ടെന്നാരോപിച്ച് കരാറുകാരൻ സന്തോഷ് പാട്ടീൽ ആത്മഹത്യ ചെയ്തതിനെ തുടർന്നായിരുന്നു പ്രക്ഷോഭം. റോഡ് ഉപരോധിച്ച് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്ന് ആരോപിച്ചാണ് പൊലീസ് അന്ന് കേസെടുത്തത്.