India

ജനപ്രതിനിധികള്‍ക്കെതിരായ ക്രിമിനൽ കേസുകൾ വേഗത്തിൽ തീർപ്പാക്കണം; സുപ്രിംകോടതി

ജനപ്രതിനിധികള്‍ക്കെതിരായ ക്രിമിനൽ കേസുകൾ വേഗത്തിൽ തീർപ്പാക്കണമെന്ന് സുപ്രിംകോടതി. കേസുകൾ എന്തിനാണ് നീട്ടികൊണ്ടുപോകുന്നതെന്ന് ചോദിച്ച കോടതി, ഇത്തരം നടപടികള്‍ അംഗീകരിക്കില്ലെന്നും പറഞ്ഞു.

കേസുകൾ പിൻവലിക്കുന്നതിന് മുമ്പ് കേസുകൾ കൃത്യമായി പരിശോധിക്കണം. കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ വേഗത്തിൽ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഹൈക്കോടതിയുടെ അനുമതിയുണ്ടെങ്കിൽ കേസുകൾ പിൻവലിക്കാം. ഇഡി, സിബിഐ കേസുകൾ വൈകുന്നത് എന്തുകൊണ്ടെന്ന് വിശദീകരിക്കണമെന്നും കോടതി നിര്‍ദേശം നൽകി.

20-30 വർഷമായിട്ടും കുറ്റപത്രം നൽകാത്ത കേസുകളുണ്ടെന്നും കോടതി നിരീക്ഷിച്ചു. ഇഡിക്കെതിരെയും സിബിഐക്കെതിരെയും കോടതി വിമർശനമുന്നയിച്ചു. . കേന്ദ്ര അന്വേഷണ ഏജൻസികൾ രജിസ്റ്റർ ചെയ്യുന്ന കേസുകൾ വലിച്ചുനീട്ടുന്നത് എന്തിനാണെന്നും കോടതി ചോദിച്ചു. സാമ്പത്തിക ക്രമക്കേട് കേസുകളിലെ അന്വേഷണം പൂർത്തിയാകാൻ സമയം എടുക്കുമെന്നാണ് സോളിസിറ്റർ ജനറൽ കോടതിയില്‍ മറുപടി നല്‍കിയത്. കേസുകൾ സമയബന്ധിതമായി പൂർത്തിയാക്കാൻ സുപ്രിംകോടതി ഉത്തരവ് ഇറക്കണമെന്ന് എസ്ജി ആവശ്യപ്പെട്ടു. ഇക്കാര്യം ഹൈക്കോടതിയോട് ആവശ്യപ്പെടാമെന്ന് സുപ്രിംകോടതി അറിയിച്ചു.