India National

പുതിയ ബിഎസ് 4 വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ തടഞ്ഞ് സുപ്രിംകോടതി

പുതിയ ബിഎസ് 4 വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ തടഞ്ഞ് സുപ്രിംകോടതി. ലോക്ക്ഡൗണ്‍ കാലത്ത് ബിഎസ് 4 വാഹനങ്ങള്‍ ക്രമാതീതമായി വിറ്റഴിച്ചുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കോടതിയുടെ ഉത്തരവ്. ജസ്റ്റീസ് അരുണ്‍ മിശ്രയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ഉത്തരവിട്ടത്.

ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യരുതെന്നാണ് ഉത്തരവ്. ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്ന മാര്‍ച്ച് മുതലുള്ള മാസങ്ങളില്‍ നിരവധി ബിഎസ് 4 വാഹനങ്ങളാണ് വിറ്റഴിച്ചതെന്ന് കോടതി വിലയിരുത്തി. വിഷയം ഓഗസ്റ്റ് 13 ന് വീണ്ടും പരിഗണിക്കും.

BS-IV vehicles

ഏപ്രില്‍ ഒന്നു മുതല്‍ ബിഎസ് 4 വാഹനങ്ങള്‍ ഇന്ത്യയില്‍ വില്‍ക്കാന്‍ പാടില്ല. ബിഎസ് 4 വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തിയതി മാര്‍ച്ച് 31 ആയിരുന്നു. ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതിനാല്‍ വില്‍ക്കാന്‍ സാധിക്കാതിരുന്ന ബിഎസ് 4 വാഹനങ്ങള്‍ വില്‍ക്കുന്നതിന് പത്തുദിവസം കൂടി അനുവദിച്ചുകൊണ്ട് മാര്‍ച്ച് 27 ന് പുറത്തിറക്കിയ ഉത്തരവ് ജൂലൈ എട്ടിന് സുപ്രിംകോടതി പിന്‍വലിച്ചിരുന്നു. വില്‍ക്കാന്‍ ബാക്കിയുള്ള ബിഎസ് 4 വാഹനങ്ങളുടെ പത്ത് ശതമാനം മാത്രമേ ഈ പത്ത് ദിവസത്തിനുള്ളില്‍ വില്‍ക്കാന്‍ പാടുള്ളൂവെന്നും കോടതി നിര്‍ദേശിച്ചിരുന്നു.

1.05 ലക്ഷം ബിഎസ് 4 വാഹനങ്ങളുടെ വില്‍പനയും രജിസ്‌ട്രേഷനും മാത്രമേ ലോക്ക്ഡൗണ്‍ കാലയളവില്‍ സുപ്രിംകോടതി അനുവദിച്ചിരുന്നുള്ളു. എന്നില്‍ ഏകദേശം 2.55 ലക്ഷം ബിഎസ് 4 വാഹനങ്ങളാണ് ഈ കാലയളവില്‍ വിറ്റത്. ഇതില്‍ കോടതി അതൃപ്തി പ്രകടിപ്പിച്ചു.