India National

അരവിന്ദ് കെജ്‌രിവാളിന്റെ വീടിന് മുന്നിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വീടിന് മുന്നിൽ പ്രതിഷേധം. ജാമിഅ മില്ലിയ സർവകലാശാല പൂര്‍വ വിദ്യാർത്ഥികളും ജാമിഅ കോര്‍ഡിനേഷന്‍ കമ്മിറ്റിയും ചേര്‍ന്നാണ് കെജ്‌രിവാളിന്റെ വീടിന് മുന്നിൽ പ്രതിഷേധിച്ചത്. ഡൽഹിയിൽ കലാപം സൃഷ്ടിച്ചവർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം സംഘടിപ്പിച്ചത്. വിദ്യാർത്ഥികളെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്ത് നീക്കി.

അതേസമയം ഡല്‍ഹി സംഘര്‍ഷം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി അക്രമികളെ കണ്ടാലുടന്‍ വെടിവയ്ക്കാന്‍ ഉത്തരവിട്ടതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. അതിര്‍ത്തി അടച്ചുവെന്ന് പോലീസും പറയുന്നു. അതേ സമയം വടക്കുകിഴക്കന്‍ ഡല്‍ഹി കത്തുകയാണ്. പൊലീസ് നിഷ്ക്രിയത്വം തുടരുന്നുവെന്നാണ് ആരോപണം. ജി.ടി ആശുപത്രിയില്‍ മാത്രം 150 പേരാണ് പരിക്കുകളോടെ ചികിത്സ തേടിയത്. ഇതില്‍ 35 പേരുടെ നില ഗുരുതരമാണ്.

ചന്ദ്ബാദ്, കർവാൽ നഗർ, മൗജ്പൂർ, ഭജൻപുര, വിജയ് പാർക്ക്, യമുന വിഹാർ, കദംപുരി എന്നിവിടങ്ങളില്‍ സംഘര്‍ഷം ആവര്‍ത്തിക്കുകയാണ്. ആക്രമണത്തില്‍ ഇതുവരെ 13 പേരാണ് കൊല്ലപ്പെട്ടത്. സംഘര്‍ഷാവസ്ഥ തുടരുന്ന സാഹചര്യത്തില്‍ ഡല്‍ഹിയില്‍ ഇന്നും സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു.