India

ഡ്രോണുകള്‍ അതിര്‍ത്തി കടന്നാല്‍ ശക്തമായ നടപടി; പാക്കിസ്താന് താക്കീതുമായി ഇന്ത്യ

തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ പാകിസ്താനെ താക്കീത് ചെയ്ത് ഇന്ത്യ. വസ്തുതാവിരുദ്ധമായ ആരോപണങ്ങള്‍ ഇന്ത്യയ്‌ക്കെതിരെ ഉന്നയിക്കരുത്. ഭീകരനായ ഹാഫിസ് സെയ്തിന്റെ വീടിന് സമീപം നടന്ന സ്‌ഫോടനത്തില്‍ ഇന്ത്യന്‍ ഏജന്‍സികള്‍ക്ക് പങ്കില്ല. ഭീകരവാദത്തെ പാകിസ്താന്‍ ഇപ്പോഴും പിന്തുണയ്ക്കുന്നു എന്നതിന് തെളിവാണ് ആരോപണം.

ഇന്ത്യയ്‌ക്കെതിരെ അടിസ്ഥാനരഹിത ആരോപണങ്ങള്‍ ഉന്നയിച്ചാല്‍ പാക്കിസ്താന്റെ ഭീകര ബന്ധത്തിന് തെളിവുകള്‍ ഇല്ലാതാകില്ല. ഡ്രോണുകള്‍ ഇന്ത്യന്‍ അതിര്‍ത്തി കടന്നാല്‍ ശക്തമായ നടപടിയെന്നും ഇന്ത്യ മുന്നറിയിപ്പ് നല്‍കി. ഇന്ത്യയുടെ സംയമനത്തിന്റെ ആനുകൂല്യമാണ് പലപ്പോഴും പാക്കിസ്താനിലെ ഭീകരവാദികള്‍ക്ക് ലഭിക്കുന്നത്.

അതേസമയം ഇസ്ലാമിക രാജ്യങ്ങളുടെ സംഘടന മുന്നോട്ടുവച്ച ഇന്ത്യ നിര്‍ദേശം തള്ളി. കശ്മീരിലേക്ക് പ്രതിനിധിസംഘത്തെ അയയ്ക്കാനുള്ള നിര്‍ദേശമാണ് ഇന്ത്യ തള്ളിയത്. നിക്ഷിപ്ത താത്പര്യക്കാരുടെ അജണ്ടയില്‍ സംഘടന വീഴരുതെന്ന് ഇന്ത്യ പറഞ്ഞു. കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളില്‍ മറ്റാരെയും ഇടപെടാന്‍ അനുവദിക്കില്ല. ഇന്ത്യ- പാകിസ്താന്‍ ചര്‍ച്ച സാധ്യമാക്കണം എന്ന നിര്‍ദേശവും ഇന്ത്യ തള്ളി.