India National

ആവശ്യങ്ങൾ അംഗീകരിയ്ക്കാതെ പ്രതിഷേധം അവസാനിപ്പിക്കില്ല: കോവിഡ് 19 ഭീതിയിലും പൗരത്വ നിയമ ഭേദഗതിയ്ക്കെതിരെ ചെന്നൈയില്‍ സമരം തുടരുന്നു

കൊറോണ വൈറസ് ബാധ വ്യാപിക്കുന്നതിനാൽ സമരം താൽകാലികമായി അവസാനിപ്പിയ്ക്കുന്നുവെന്ന് ചില മുസ്ലീം സംഘടന നേതാക്കൾ പ്രഖ്യാപിച്ചിരുന്നു. എന്നാൽ നാലിടങ്ങളിലായി രാപ്പകൽ സമരം നടത്തുന്നവർ അത് അംഗീകരിച്ചില്ല.

കോവിഡ് 19 ഭീതിയിലും പൗരത്വ നിയമ ഭേദഗതിയ്ക്കെതിരെ ചെന്നൈയില്‍ സമരം തുടരുന്നു. ആവശ്യങ്ങൾ അംഗീകരിയ്ക്കാതെ പ്രതിഷേധം അവസാനിപ്പിയ്ക്കില്ലെന്ന ഉറച്ച നിലപാട് ആവർത്തിക്കുകയാണ് സമരക്കാര്‍. 33 ദിവസം പിന്നിട്ട വണ്ണാരപേട്ട സമരത്തിൽ ഇന്നലെ ഡിഎംകെ അധ്യക്ഷൻ എം.കെ.സ്റ്റാലിനുമെത്തി.

കൊറോണ വൈറസ് ബാധ വ്യാപിക്കുന്നതിനാൽ സമരം താൽകാലികമായി അവസാനിപ്പിയ്ക്കുന്നുവെന്ന് ചില മുസ്ലീം സംഘടന നേതാക്കൾ പ്രഖ്യാപിച്ചിരുന്നു. എന്നാൽ നാലിടങ്ങളിലായി രാപ്പകൽ സമരം നടത്തുന്നവർ അത് അംഗീകരിച്ചില്ല. പൗരത്വ നിയമ ഭേദഗതിയ്ക്കെതിരായ പ്രമേയം നിയമസഭ പാസാക്കക്കമെന്ന ആവശ്യം ഒരിക്കൽ കൂടി സമരക്കാർ ഉന്നയിച്ചു. ഇന്നലെ സമരപന്തലിലെത്തിയ എം.കെ.സ്റ്റാലിനും കോവിഡ് 19 ഭീതി അകലുന്നത് വരെ സമരത്തിൽ നിന്ന് പിറകോട്ട് പോകാൻ ആവശ്യപ്പെട്ടു.

സിഎഎ വിരുദ്ധ സമരത്തിൽ എപ്പോഴും ഒപ്പമുണ്ടാകും. പ്രതിപക്ഷ കക്ഷികളുമായി ആലോചിച്ച് തുടർസമരങ്ങൾ തീരുമാനിയ്ക്കുമെന്നും സ്റ്റാലിൻ പറഞ്ഞു. ഫെബ്രുവരി 14 ന് വണ്ണാരപേട്ടയിൽ പൊലീസ് നടത്തിയ ലാത്തി ചാർജിന് ശേഷമാണ് പ്രതിഷേധക്കാർ അനിശ്ചിതകാല സമരം തുടങ്ങിയത്.