India National

പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ സംയോജക്മാരെ നിയമിക്കും; സോഷ്യല്‍ മീഡിയയില്‍ മാത്രം കണ്ടാല്‍ പോരെന്ന് സോണിയ ഗാന്ധി

പാര്‍ടിയെ ശക്തിപ്പെടുത്താന്‍ താഴെത്തട്ടില്‍ പ്രവര്‍ത്തനം സജീവമാക്കാന്‍ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയുടെ തീരുമാനം. പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിന് സംയോജക്മാരെ നിയമിക്കും. അഞ്ച് ജില്ലകളുള്ള ഒരു ഡിവിഷന്‍റെ ചുമതല മൂന്ന് പേര്‍ക്ക് നല്‍കും. ഇന്ന് ചേര്‍ന്ന എ.ഐ.സി.സി യോഗത്തിലാണ് തീരുമാനം.

യോഗത്തില്‍ നേതാക്കളുടെ പ്രവർത്തന ശൈലിയിൽ സോണിയ അതൃപ്തി പ്രകടിപ്പിച്ചു. സാമൂഹ്യ മാധ്യമങ്ങളിൽ മാത്രമല്ല ജനകീയ വിഷയങ്ങളിലും സജീവ ഇടപെടൽ നേതാക്കൾ നടത്തണമെന്ന് യോഗത്തിൽ സോണിയാ ഗാന്ധി ആവശ്യപ്പെട്ടു. സോണിയാ ഗാന്ധി കോൺഗ്രസ് അധ്യക്ഷ പദവി ഏറ്റെടുത്ത ശേഷം വിളിച്ചു കൂട്ടിയ ആദ്യ നിര്‍ണായക യോഗമാണ് ഡൽഹിയിൽ പുരോഗമിക്കുന്നത്.

പാലാ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ പ്രമുഖ നേതാക്കളുടെ അഭാവത്തിൽ കേരളത്തിൽ നിന്ന് വർക്കിംഗ് പ്രസിഡന്‍റ് കൊടിക്കുന്നിൽ സുരേഷാണ് പങ്കെടുക്കുന്നത്. നാളെ കോൺഗ്രസ് മുഖ്യമന്ത്രിമാരോട് ഡൽഹിയിലെത്താന്‍ സോണിയ ഗാന്ധി നിർദേശം നൽകിയിട്ടുണ്ട്. പ്രകടന പത്രികയിൽ പറഞ്ഞ ന്യായ് പദ്ധതി അടക്കമുള്ളവ നടപ്പിലാക്കുന്നത് സംബന്ധിച്ചുള്ള കൂടിയാലോചനകൾക്കായാണ് യോഗം.