India National

ഡല്‍ഹി കത്തിയെരിയുമ്പോള്‍ അമിത്ഷാ എവിടെയായിരുന്നു? കേന്ദ്രസര്‍ക്കാറിനെതിരെ ശിവസേന

നിരവധി പേര്‍ കൊല്ലപ്പെട്ടതും വ്യാപകമായി അക്രമങ്ങള്‍ നടന്നതും അമിത് ഷാ കണ്ടില്ല എന്നത് ആശ്ചര്യകരമാണെന്നും സാമ്‌നയിലൂടെ ശിവസേന വിമര്‍ശിച്ചു

ഡല്‍ഹി അക്രമത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ രൂക്ഷമായി വിമര്‍ശിച്ച് ശിവസേന മുഖപത്രം സാമ്‌ന. കലാപം രാജ്യതലസ്ഥാനത്തെ നടുക്കിയപ്പോള്‍ അമിത് ഷാ എവിടെയായിരുന്നെന്ന ശിവസേന ചോദിക്കുന്നു.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ എവിടെയും കാണാനില്ല. ഡല്‍ഹി തെരഞ്ഞെടുപ്പ് പ്രചാരണസമയത്ത് വീടുകള്‍ തോറും കയറിയിറങ്ങി ലഘുലേഖകള്‍ വിതരണം ചെയ്യാനും റാലികള്‍ നടത്താനും സമയം കണ്ടെത്തിയ അമിത് ഷായ്ക്ക് ഇപ്പോള്‍ ദല്‍ഹിയിലെത്താന്‍ സമയമില്ല. നിരവധി പേര്‍ കൊല്ലപ്പെട്ടതും വ്യാപകമായി അക്രമങ്ങള്‍ നടന്നതും അമിത് ഷാ കണ്ടില്ല എന്നത് ആശ്ചര്യകരമാണെന്നും സാമ്‌നയിലൂടെ ശിവസേന വിമര്‍ശിച്ചു. അതിദേശീയതയും വര്‍ഗീയതയും രാജ്യത്തെ 100 വര്‍ഷം പിന്നോട്ടടിക്കുമെന്നും സാമ്‌ന പറയുന്നു. കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍, ബി.ജെ.പി നേതാക്കളായ പര്‍വേഷ് മിശ്ര, കപില്‍ മിശ്ര എന്നിവര്‍ക്കെതിരേ കേസെടുക്കാന്‍ ഉത്തരവിട്ട ജഡ്ജിയെ കേന്ദ്രസര്‍ക്കാര്‍ സ്ഥലംമാറ്റിയെന്നും പത്രം കുറ്റപ്പെടുത്തുന്നു.

‘കോണ്‍ഗ്രസോ മറ്റ് ഏതെങ്കിലും പാര്‍ട്ടിയോ ആണ് കേന്ദ്രത്തില്‍അധികാരത്തിലുണ്ടായിരുന്നതെങ്കില്‍ ബി.ജെ.പി ആഭ്യന്തര മന്ത്രിയുടെ രാജിആവശ്യപ്പെടുമായിരുന്നു. അവര്‍ അതിന് വേണ്ടി സമരങ്ങളും നടത്തുമായിരുന്നു.’ സാമ്‌നയില്‍ പറയുന്നു. ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലാണ് ദല്‍ഹി പൊലീസന്നെ കാര്യവും സാമ്‌നആവര്‍ത്തിച്ചു പറയുന്നു.