India

പെഗസിസ് ഫോൺ ചോർത്തൽ സുപ്രിംകോടതി അടുത്തയാഴ്ച പരിഗണിക്കും

വിവാദമായ പെഗസിസ് ഫോൺ ചോർത്തൽ സുപ്രിംകോടതി അടുത്തയാഴ്ച പരിഗണിക്കും. മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ വിഷയം ചീഫ് ജസ്റ്റിസ് എൻ.വി. രമണയുടെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. മുതിർന്ന മാധ്യമപ്രവർത്തകരായ എൻ.റാമും, ശശികുമാറും സമർപ്പിച്ച ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് കപിൽ സിബൽ ആവശ്യപ്പെട്ടു. പൗരന്മാരുടെ സ്വാതന്ത്ര്യത്തെ ബാധിച്ച വിഷയമാണ്. പ്രതിപക്ഷത്തെ നേതാക്കൾ, മാധ്യമപ്രവർത്തകർ, സുപ്രിംകോടതി ജീവനക്കാർ തുടങ്ങിയവരെ നിരീക്ഷിച്ചു. രാജ്യാന്തരതലത്തിലും രാജ്യത്തും അലയൊലിയുണ്ടാക്കിയ സംഭവമെന്നും കപിൽ സിബൽ കൂട്ടിച്ചേർത്തു. അടുത്ത ചൊവ്വാഴ്ചയോ ബുധനാഴ്ചയോ പരിഗണിക്കണമെന്ന് കപിൽ സിബൽ ആവശ്യപ്പെട്ടപ്പോൾ, ഹർജി ലിസ്റ്റ് ചെയ്യുമ്പോൾ അക്കാര്യം തന്റെ മനസിലുണ്ടാകുമെന്നായിരുന്നു ചീഫ് ജസ്റ്റിസ് എൻ.വി. രമണയുടെ മറുപടി.

പെഗസിസ് വിഷയത്തിൽ സുപ്രിംകോടതിയുടെ ഇടപെടൽ ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് എൻ.വി രമണയ്ക്ക് ഭീമ ഹർജി ലഭിച്ചിരുന്നു. ആക്ടിവിസ്റ്റുകൾ, അക്കാദമിക് വിദഗ്ധർ, അഭിഭാഷകർ എന്നിവർ ഉൾപ്പെടെ അഞ്ഞൂറിൽപ്പരം പേർ ഒപ്പിട്ട കത്ത് ചീഫ് ജസ്റ്റിസിന് അയയ്ക്കുകയായിരുന്നു. മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്‌ക്കെതിരെ പീഡന ആരോപണമുന്നയിച്ച വനിതയുടെ ഫോൺ ചോർത്തിയെന്ന വിഷയത്തിൽ സുപ്രിംകോടതി ഇടപെടണമെന്ന് ആവശ്യമുണ്ട്. രാഷ്ട്രീയക്കാർ, മാധ്യമപ്രവർത്തകർ, ആക്ടിവിസ്റ്റുകൾ തുടങ്ങിയവരുടെ ഫോൺ ചോർത്തിയത് ആരെന്ന് കണ്ടെത്തണമെന്നും പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി സുപ്രിംകോടതി കേന്ദ്രസർക്കാരിനോട് വിവരങ്ങൾ ആരായണമെന്നും അരുണ റോയ്, അഞ്ജലി ഭരദ്വാജ് എന്നിവരടക്കം ഒപ്പിട്ട കത്തിൽ ആവശ്യപ്പെട്ടു.