India National

ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചില്ലെങ്കില്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന ഭീഷണിയുമായി സാക്ഷി മഹാരാജ്

ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചില്ലെങ്കില്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന ഭീഷണിയുമായി ബി.ജെ.പി എം.പി സാക്ഷി മഹാരാജ്. ബി.ജെ.പി ഉത്തര്‍പ്രദേശ് പ്രസിഡന്റിന് അയച്ച കത്തിലാണ് സാക്ഷി മഹാരാജിന്റെ ഭീഷണി. സാക്ഷി മഹാരാജിന്റെ കത്തിന്റെ പകര്‍പ്പ് പുറത്തായി.

മുസ്ലിംവിരുദ്ധവും സ്ത്രീവിരുദ്ധവുമായ പരാമര്‍ശങ്ങളുടെ പേരില്‍ പല തവണ വാര്‍ത്തയില്‍ ഇടം പിടിച്ചിട്ടുണ്ട് സാക്ഷി. നാല് തവണ ലോക്സഭ എം.പിയും ഒരു തവണ രാജ്യസഭ എം.പിയുമായിരുന്നു ഇദ്ദേഹം. നിലവില്‍ ഉന്നാവു മണ്ഡലത്തിലെ എം.പിയാണ്. ഇത്തവണത്തെ പൊതു തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ഥി പട്ടികയില്‍ സാക്ഷി ഉണ്ടായിരിക്കില്ലെന്ന സൂചനയുണ്ട്. ഈ സാഹചര്യത്തിലാണ് പാര്‍ട്ടി ഉത്തര്‍പ്രദേശ് പ്രസിഡന്റ് മഹേന്ദ്രനാഥ് പാണ്ഡേക്ക് സാക്ഷി മഹാരാജ് കത്തയച്ചത്. കത്തിന്റെ പകര്‍പ്പ് ഇതിനകം പുറത്തായി. തന്നെ മത്സരിപ്പിച്ചില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരുമെന്നാണ് കത്തിലെ മുന്നറിയിപ്പ്. ഉന്നാവു മണ്ഡലത്തില്‍ തന്റെ സ്ഥാനാര്‍ഥിത്വം പാര്‍ട്ടി അംഗീകരിച്ചില്ലെങ്കില്‍ അത് രാജ്യത്തെയും സംസ്ഥാനത്തെയും കോടിക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരത്തെ വ്രണപ്പെടുത്തുമെന്നും സാക്ഷി കത്തില്‍ പറഞ്ഞു. അതേസമയം സ്ഥാനാര്‍ഥി പട്ടികയുടെ കാര്യത്തില്‍ ബി.ജെ.പി ഇതുവരെയും അന്തിമതീരുമാനം എടുത്തിട്ടില്ല.