India

നിരോധനാജ്ഞ ഇന്നവസാനിക്കും; അതീവ സുരക്ഷയില്‍ ശബരിമല

ഇലവുങ്കല്‍ മുതല്‍ ശബരിമല വരെ പ്രഖ്യാപിച്ച നിരോധനാജ്ഞയുടെ സമയപരിധി ഇന്ന് അവസാനിയ്ക്കും. യുവതി പ്രവേശനത്തില്‍ കേരളത്തില്‍ അക്രമങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ അതീവസുരക്ഷയാണ് പൊലിസ് ഒരുക്കിയിട്ടുള്ളത്. കൂടാതെ, ഇനിയും യുവതികള്‍ എത്തിയാല്‍ തടയാനായി സംഘപരിവാര്‍ പ്രവര്‍ത്തകര്‍ സന്നിധാനത്തും പമ്പയിലും തമ്പടിക്കുന്നുണ്ട്.

യുവതി പ്രവേശന വിഷയത്തില്‍ സംഘപരിവാര്‍ സംഘടനകള്‍ പ്രതിഷേധവും അക്രമവും തുടര്‍ന്ന സാഹചര്യത്തിലാണ് മണ്ഡലകാലം തുടങ്ങിയപ്പോള്‍ മുതല്‍ തന്നെ ശബരിമല, പമ്പ, നിലയ്ക്കല്‍, ഇലവുങ്കല്‍ എന്നിവിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. പിന്നീടിത് പലതവണകളിലായി നീട്ടി. ഇപ്പോഴും എല്ലാദിവസവും ശരണപ്രതിഷേധം സന്നിധാനത്ത് തുടരുന്നുണ്ട്. സംഘര്‍ഷ സാധ്യത സന്നിധാനത്ത് നിലനില്‍ക്കുന്നുവെന്നാണ് പൊലിസ് റിപ്പോര്‍ട്ടുകള്‍. മകരവിളക്ക് തീരുന്നതു വരെ നിരോധനാജ്ഞ നീട്ടുന്ന സാഹചര്യമാണ് നിലവില്‍. പൊലിസ് ആവശ്യപ്പെടുന്നതും ഇതുതന്നെ.

യുവതികള്‍ സന്നിധാനത്തെത്തി ദര്‍ശനം നടത്തിയെന്ന് സര്‍ക്കാര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ച സാഹചര്യത്തില്‍, പ്രതിരോധം ശക്തമാക്കാനാണ് സംഘപരിവാര്‍ സംഘടനകളുടെ തീരുമാനം. ഇതിന്റെ ഭാഗമായി, സന്നിധാനം, പമ്പ എന്നിവിടങ്ങളില്‍ കൂടുതല്‍ പ്രതിഷേധക്കാരെ എത്തിയ്ക്കുന്നുണ്ട്. പ്രതിദിനം ആയിരത്തില്‍ അധികം പേരെ, ഇവിടങ്ങളില്‍ എത്തിയ്ക്കാനാണ് പദ്ധതി.

പൊലിസ് നിരീക്ഷണവും സുരക്ഷയും കര്‍ശനമാക്കിയിട്ടുണ്ട്. സായുധസേന അംഗങ്ങളെ അധികമായി വിന്യസിച്ചു. അക്രമങ്ങളുണ്ടായാല്‍ പ്രതിരോധിയ്ക്കാനുള്ള ക്രമീകരണങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. മകരവിളക്ക് സീസണ്‍ ആരംഭിച്ചിട്ടും തീര്‍ത്ഥാകടരുടെ കാര്യമായ തിരക്ക് സന്നിധാനത്ത് ഇപ്പോഴുമില്ല