India National

ബി.ജെ.പി നേതാക്കളെ കേള്‍ക്കാന്‍ ആളില്ല; ഒഴിഞ്ഞ കസേരകളോട് പ്രസംഗിച്ച് രാജ്നാഥ് സിങ്, സാക്ഷിയായി ഗംഭീറും

ഡല്‍ഹിയില്‍ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണയോഗങ്ങളില്‍ ജനപങ്കാളിത്തം വളരെ കുറവാണെന്ന് റിപ്പോര്‍ട്ട്. ദേശീയ നേതാക്കള്‍ പങ്കെടുക്കുന്ന യോഗങ്ങളില്‍ പോലും നൂറു കണക്കിന് കസേരകളാണ് ഒഴിഞ്ഞുകിടക്കുന്നത്. കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് പങ്കെടുത്ത യോഗത്തിലാണ് ഒട്ടേറെ കസേരകള്‍ ഒഴിഞ്ഞുകിടന്നത്. ഡല്‍ഹിയില്‍ നിന്നും മത്സരിക്കുന്ന ബി.ജെ.പി സ്ഥാനാര്‍ഥി മനോജ് തിവാരിക്കും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൌതം ഗംഭീറിനും വേണ്ടി ശാസ്ത്രി പാര്‍ക്കില്‍ സംഘടിപ്പിച്ച പ്രചാരണയോഗത്തിലാണ് ആളില്ലാത്തതിനാല്‍ കസേരകള്‍ ഒഴിഞ്ഞുകിടന്നത്.

ടൈംസ് ഓഫ് ഇന്ത്യയാണ് ഒഴിഞ്ഞ കസേരകളുടെ ചിത്രം സഹിതം വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്തത്. ഇതിന് മുമ്പും പലവട്ടം ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ വേദികളില്‍ സമാന സാഹചര്യമുണ്ടായിട്ടുണ്ട്. നേരത്തെ ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായും നരേന്ദ്ര മോദിയും അടക്കമുള്ളവര്‍ക്ക് സമാന അനുഭവമുണ്ടായിരുന്നു.