India

ഡല്‍ഹിയില്‍ രോഹിണി കോടതിയില്‍ സ്‌ഫോടനം; കോടതി നടപടികള്‍ നിര്‍ത്തിവച്ചു

ഡല്‍ഹിയില്‍ രോഹിണി കോടതിയില്‍ സ്‌ഫോടനം. കോടതി കെട്ടിടത്തിലെ 102ാം നമ്പര്‍ ചേംബറിനുള്ളിലാണ് സ്‌ഫോടനമുണ്ടായത്. രാവിലെ 10.40 ഓടെയാണ് പൊട്ടിത്തെറി നടന്നതായി വിവരം ലഭിച്ചതെന്ന് ഉദ്യോഗദസ്ഥര്‍ പറഞ്ഞു. സ്‌ഫോടനത്തെ തുടര്‍ന്ന് കോടതി നടപടികള്‍ താത്ക്കാലികമായി നിര്‍ത്തിവെച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സ്ഥലത്ത് അഗ്നിശമന സേനാംഗങ്ങളെത്തിയിട്ടുണ്ട്. കോടതി മുറിക്കുള്ളിലെ ലാപ്‌ടോപ് പാട്ടിത്തെറിച്ചാകാം സ്‌ഫോടനമുണ്ടായതെന്നാണ് പ്രാഥമിക വിവരം. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.

കഴിഞ്ഞ ഒക്ടോബറിലും രോഹിണി കോടതിയില്‍ ദുരൂഹ സാഹചര്യത്തില്‍ വെടിവയ്പ്പ് നടന്നിരുന്നു. ആക്രമണത്തില്‍ ഗൂണ്ടാ നേതാവ് ജിതേന്ദ്ര ഗോഗിയും, രണ്ട് കൊലയാളികളുമാണ് അക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഗോഗിയെ കോടതിയില്‍ ഹാജരാക്കി വിചാണ നടത്തുന്നതിനിടെയാണ് വെടിവയ്പുണ്ടായത്. അഭിഭാഷകരുടെ വേഷത്തിലെത്തിയ രണ്ട് പേര്‍ കോടതി മുറിയില്‍ പ്രവേശിച്ച് ഗോഗിക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. അക്രമത്തില്‍ ആറ് പേര്‍ക്ക് വെടിയേല്‍ക്കുകയും ചെയ്തിരുന്നു.

സംഭവത്തില്‍ വന്‍ സുരക്ഷാ വീഴ്ചയെന്ന് വിവിധ ബാര്‍ അസോസിയേഷനുകള്‍ പരാതി ഉന്നയിച്ചിരുന്നു. ചീഫ് ജസ്റ്റിസ് എന്‍.വി. രമണ, ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ ആശങ്ക അറിയിച്ചിരുന്നു.