India National

കോർപ്പറേറ്റുകൾക്ക് നൽകിയ നികുതിയിളവ് ഗുണം ചെയ്തില്ല; കോവിഡിന് ശേഷം പാവപ്പെട്ടവരുടെ ജീവിതം ദുരിതപൂർണമാകും: ആര്‍ബിഐ

രാജ്യത്തെ സാമ്പത്തിക രംഗം കോവിഡിന് മുമ്പുള്ള അവസ്ഥയിലേക്ക് തിരിച്ചുവരാൻ ഏറെ സമയമെടുക്കുമെന്നും ആര്‍.ബി.ഐ

രാജ്യത്തെ ഉപഭോഗത്തിൽ ഗണ്യമായ ഇടിവെന്ന് ആർബിഐ. രാജ്യത്തെ സാമ്പത്തിക രംഗം കോവിഡിന് മുമ്പുള്ള അവസ്ഥയിലേക്ക് തിരിച്ചുവരാൻ ഏറെ സമയമെടുക്കും. പാവപ്പെട്ടവരുടെ ജീവിതം ദുരിതപൂർണമാകുമെന്നും ആർബിഐയുടെ മുന്നറിയിപ്പ്. കോർപ്പറേറ്റുകൾക്ക് നൽകിയ നികുതിയിളവ് ഗുണം ചെയ്തില്ലെന്നും ആർബിഐ. കോർപ്പറേറ്റുകൾക്ക് പകരം പാവങ്ങൾക്ക് പണമെത്തിക്കണമെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പ്രതികരിച്ചു.

ഉപഭോഗം ഗണ്യമായി കുറഞ്ഞത് രാജ്യത്തെ സാമ്പത്തിക മേഖലയിൽ കനത്ത പ്രഹരമാണ് ഏൽപിച്ചിരിക്കുന്നത്. ടൂറിസമടക്കം പല സുപ്രധാന മേഖലകളിലും തൊഴിൽ നഷ്ടങ്ങളുണ്ടായതും വാഹന വില്പനയിലെ കുറവും നഗരങ്ങളിലെ ഉപഭോഗത്തെ ബാധിച്ചു. വ്യോമഗതാഗതം നിലച്ചത് വഴി സാമ്പത്തിക മേഖലക്കുണ്ടായ തിരിച്ചടി ഇതിന് പുറമെയാണ്. ഗ്രാമീണ മേഖലയിൽ താരതമ്യേന മെച്ചമാണെങ്കിലും പാവപ്പെട്ടവരാണ് ഇതുവഴി കൂടുതൽ ദുരിതത്തിലാവുകയെന്നാണ് റിസർവ് ബാങ്കിൻറെ മുന്നറിയിപ്പ്.

ജൂൺ, ജൂലൈ മാസങ്ങളോടെ സാമ്പത്തിക മേഖല മെച്ചപ്പെടുമെന്നായിരുന്നു നേരത്തെയുള്ള ആർബിഐ കണക്കുകൂട്ടൽ. എന്നാൽ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ വിവിധ സംസ്ഥാനങ്ങൾ ലോക്ഡൗൺ നടപ്പാക്കിയത് തിരിച്ചടിയായെന്നാണ് ആർബിഐ വാദം. അവശ്യ സേവനങ്ങൾക്ക് പുറമെയുള്ള സ്വകാര്യ ഉപഭോഗം വർധിപ്പിക്കേണ്ടത് അനിവാര്യമാണ്. ഗതാഗതം, ആതിഥേയത്വം, വിനോദം എന്നീ മേഖലകളിൽ ചെലവഴിക്കൽ വർധിപ്പിക്കണം. കോര്‍പ്പറേറ്റുകളുടെ നികുതി കുറച്ചത് നിക്ഷേപരംഗത്ത് ഫലം ചെയ്തില്ല. കോര്‍പ്പറേറ്റുകള്‍ ആ ഇളവുകള്‍ കടം വീട്ടാന്‍ ഉപയോഗിച്ചതാണ് കാരണം. കോവിഡിന് മുമ്പുള്ള അവസ്ഥയിലേക്ക് തിരിച്ചുവരാൻ കുറച്ചധികം സമയമെടുക്കുമെന്ന് വാർഷിക റിപ്പോർട്ടിൽ ആർബിഐ വ്യക്തമാക്കുന്നു. വായ്പയും വ്യവസായികൾക്ക് നികുതി ഇളവും നൽകുന്നിടത്ത് സർക്കാർ പാവങ്ങൾക്ക് പണം നൽകി വേണം സമ്പദ് വ്യവസ്ഥയെ ശക്തമാക്കാനെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പ്രതികരിച്ചു.