India National

ലോക്സഭയില്‍ രമ്യാ ഹരിദാസിനെ കയ്യേറ്റം ചെയ്തതായി പരാതി

ലോക്സഭയില്‍ രമ്യ ഹരിദാസ് എം.പിക്ക് നേരെ കയ്യേറ്റ ശ്രമമെന്ന് പരാതി. പുരുഷ മാര്‍ഷല്‍മാര്‍ കയ്യേറ്റം ചെയ്തുവെന്നാണ് രമ്യയുടെ പരാതി. ബാനറുമായി പ്രതിഷേധിച്ചതിനാണ് നടപടി. മഹാരാഷ്ട്ര വിഷയത്തിലെ പ്രതിഷേധത്തിനിടെയാണ് സംഭവം. സംഭവത്തില്‍ രണ്ട് എം.പിമാര്‍ക്ക് സസ്പെന്‍ഷനും ലഭിച്ചു . പ്രതാപനും ഹൈബിക്കും എതിരെയാണ് നടപടി. ഇരുവരെയും ഒരു ദിവസത്തേക്കാണ് പുറത്താക്കിയത്. കോണ്‍ഗ്രസ് എം.പിമാരായ ബെന്നി ബെഹനാനും ജ്യോതിര്‍ മണിക്കും പരിക്കേറ്റുവെന്ന് സൂചന.

എന്നാല്‍ ‌സഭയിൽ മാർഷൽമാരെ കോൺഗ്രസ് എം.പിമാർ കയ്യേറ്റം ചെയ്തെന്നും എം പിമാർക്കെതിരെ നടപടി എടുക്കണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് ബി.ജെ.പി നേതാക്കൾ സ്പീക്കറെ കണ്ടു.

സഭയിൽ പ്രതിഷേധിക്കുക മാത്രമാണ് ചെയ്തതെന്ന് ഹൈബി ഈഡൻ എം.പി വ്യക്തമാക്കി. ഉന്നയിച്ചത് ഗൗരവമുള്ള വിഷയമാണെന്നും മാർഷൽമാർ ബലം പ്രയോഗിച്ച് തള്ളുകയാണ് ചെയ്തതെന്നും വനിത എം.പിമാരെ കയ്യേറ്റം ചെയ്തുവെന്നും ഹൈബി പറഞ്ഞു.

ജനാധിപത്യത്തെ കൊന്നുകൊണ്ടിരിക്കുന്നവര്‍ക്കെതിരെ പ്രതിഷേധിക്കേണ്ടത് കോണ്‍ഗ്രസ് ടിക്കറ്റില്‍ ജയിച്ചുവെന്ന തങ്ങളുടെ ധാര്‍മ്മിക ഉത്തരവാദിത്തമാണെന്ന് രമ്യ ഹരിദാസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

പാര്‍ലമെന്റിനകത്ത് അല്ലാതെ വേറെ എവിടെയാണ് ഞങ്ങള്‍ പ്രതിഷേധം രേഖപ്പെടുത്തേണ്ടത്. ഒരു സ്ത്രീയെന്ന നിലക്ക് പോലും പരിഗണന ലഭിക്കാത്ത വിധത്തില്‍ വേദനാജനകമായ സംഭവമുണ്ടായി എന്ന് രമ്യ പറഞ്ഞു. ജനപ്രതിനിധികളെ ഇങ്ങിനെയല്ല കൈകാര്യം ചെയ്യേണ്ടതെന്ന് സോണിയാ ഗാന്ധി സ്പീക്കറെ കണ്ട് പറഞ്ഞിട്ടുണ്ടെന്നും രമ്യ പറഞ്ഞു.