India National

ഇന്ത്യയെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാനാണ് ഐ.എം.എയുടെ ശ്രമമെന്ന് ബാബാ രാംദേവിന്‍റെ സഹായി

ഇന്ത്യയെ ക്രിസ്തുമതത്തിലേക്ക് മാറ്റാന്‍ ഐ. എം.എ ഗൂഢാലോചന നടത്തുന്നെന്ന് ബാബാ രാംദേവിന്റെ സഹായി. അശാസ്ത്രീയ പ്രചരണങ്ങള്‍ക്കെതിരെ ഐ.എം.എ രാംദേവിനെ കൊണ്ട് ഖേദപ്രകടനം നടത്തിച്ചതിനെ തുടര്‍ന്നാണ് സഹായിയും പതഞ്ജലി ചെയര്‍മാനുമായ ആചാര്യ ബാലകൃഷ്ണ സംഘടനക്കെതിരെ രംഗത്ത് വന്നത്. രാംദേവിനെ ലക്ഷ്യമാക്കുന്നതിന് പിന്നില്‍ രാജ്യത്തെ ക്രിസ്തുമതത്തിലേക്ക് നയിക്കാനാണെന്നും പൗരന്‍മാര്‍ ഇനിയും ഉണര്‍ന്ന് പ്രവര്‍ത്തിച്ചില്ലെങ്കില്‍ വരും തലമുറ നിങ്ങള്‍ക്ക് മാപ്പ് തരില്ലെന്നുമാണ് ബാലകൃഷ്ണയുടെ ട്വീറ്റ്. ഐ.എം.എ പ്രസിഡന്‍റ് ഡോ. ജോണ്‍റോസ് ജയലാലാണ് മതപരിവര്‍ത്തനത്തിന് നേതൃത്വം കൊടുക്കുന്നതെന്നും ബാലകൃഷ്ണ ആരോപിക്കുന്നു.

അസോസിയേഷനിലെ ഡോക്ടര്‍മാര്‍ രംഗത്തെത്തി.വലിയ ജനപിന്തുണയുള്ളവര്‍ ഇത്തരത്തില്‍ തെറ്റിദ്ധാരണാജനകമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ഡോ. ഡി.ഡി ചൗധരി പറഞ്ഞു. അലോപ്പതി വിവേകശൂന്യമായ ശാസ്ത്രമാണെന്നും ഡ്ര​ഗ്സ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യ അം​ഗീകരിച്ച മരുന്നുകൾ കോവിഡിനെ ചികിത്സിക്കുന്നതിൽ പരാജയമാണെന്നുമായിരുന്നു രാംദേവ് പറഞ്ഞത്. ഇതിനെതിരെയാണ് ഐ.എം.എ രാംദേവിന് ലീഗല്‍ നോട്ടീസ് അയച്ചത്. മാത്രമല്ല മാപ്പു പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഐ.എം.എയുടെ കടുത്ത പ്രതിഷേധം പുറത്തുവന്നതോടെ കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന് രാംദേവിനോട് പ്രസ്താവന പിന്‍വലിക്കാന്‍ അഭ്യര്‍ഥിക്കേണ്ടി വന്നിരുന്നു. പിന്നീട് രാംദേവ് പ്രസ്താവന പിന്‍വലിക്കുകയായിരുന്നു.