India

രാഹുല്‍ ഗാന്ധിയുടെ ഹാഥ്റസ് സന്ദര്‍ശനം വെറും രാഷ്ട്രീയമാണ്, നീതിക്ക് വേണ്ടിയല്ല: സ്‍മൃതി ഇറാനി

ഹാഥ്റസ് സന്ദര്‍ശനത്തിന്‍റെ പേരില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ കടന്നാക്രമിച്ച് കേന്ദ്രമന്ത്രി സ്‍മൃതി ഇറാനി. ഉത്തർ പ്രദേശിലെ ഹാഥ്റസിൽ കൂട്ടബലാത്സംഗത്തിന്ഇരയായി കൊല്ലപ്പെട്ട 19കാരിയായ ദലിത് പെൺകുട്ടിയുടെ വീട്വീണ്ടും സന്ദര്‍ശിക്കാനായി രാഹുലെത്താനിരിക്കെയാണ് സ്‍മൃതിയുടെ പരാമര്‍ശം. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് രാഹുല്‍ ഹാഥ്റസിലെത്തുന്നത്. രാഹുല്‍ ഗാന്ധിയുടെ ഹാഥ്റസ് സന്ദര്‍ശനം വെറും രാഷ്ട്രീയമാണ്, നീതിക്ക് വേണ്ടിയുള്ളതല്ലെന്നാണ് സ്‍മൃതി ഇറാനിയുടെ പരാമര്‍ശം.

”കോൺഗ്രസിന്‍റെ തന്ത്രങ്ങളെക്കുറിച്ച് ജനങ്ങൾക്ക് അറിയാം. അതുകൊണ്ടുതന്നെയാണ് 2019 ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ ജയം ജനങ്ങൾ ഉറപ്പാക്കിയതും. അവരുടെ ഹാഥ്റസ് സന്ദർശനം വെറും രാഷ്ട്രീയം മാത്രമാണെന്നും ഇരക്ക് നീതി കിട്ടാൻ വേണ്ടിയുള്ളതല്ലെന്നും ജനങ്ങൾ മനസിലാക്കും”മെന്നും സമൃതി ഇറാനി കൂട്ടിച്ചേർത്തു.

സ്‍മൃതിയുടെ പരാമര്‍ശത്തില്‍ പ്രകോപിതരായ കോണ്‍ഗ്രസ് നേതാക്കള്‍ വാരണാസിയില്‍ വെച്ച് അവരുടെ കാറ് തടയുകയും , ഗോ ബാക്ക് വിളിക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസം പെൺകുട്ടിയുടെ വീട് സന്ദർശിക്കാനായി പുറപ്പെട്ട രാഹുലിനെയും പ്രിയങ്കയെയും യു.പി പൊലീസ് തടഞ്ഞിരുന്നു. ഹൈവേയിൽ വാഹനം തടഞ്ഞ പൊലീസ് ലാത്തിവീശുകയും രാഹുലിനെ തള്ളിയിടുകയും ചെയ്തിരുന്നു.