India National

‘ആര്‍.എസ്.എസിനും ബി.ജെ.പിക്കും ഞാന്‍ എന്റെ നന്ദി അറിയിക്കുന്നു’

ഒന്നിന് പിറകെ ഒന്നായുള്ള കേസുകൾ കാരണം കോടതി കയറി ഇറങ്ങുന്നതിനിടെ, ആർ.എസ്.എസ്-ബി.ജെ.പിക്ക് നന്ദി അറിയിച്ച് രാഹുൽ
ഗാന്ധി. തന്റെ ആശയങ്ങൾ പൊതുജനങ്ങളിലേക്ക് എത്തിക്കാൻ സഹായിച്ചതിനാണ് ആർ.എസ്.എസിനും ബി.ജെ.പിക്കും നന്ദി അറിയിക്കുന്നതെന്ന് രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.

രാഷ്ട്രീയ എതിരാളികള്‍ നല്‍കിയ മറ്റൊരു കേസില്‍ പെട്ട് അഹമ്മദാബാദിലാണുള്ളത്. തന്റെ ആശയ പോരാട്ടത്തനായി ഇത്തരം അവസരങ്ങള്‍ ഒരുക്കി തരുന്നതിന് ആര്‍.എസ്.എസ്-ബി.ജെ.പി പാര്‍ട്ടികളോട് നന്ദി അറിയിക്കുകയാണെന്ന് ട്വിറ്ററില്‍ കുറിച്ച രാഹുല്‍, സത്യം വിജയിക്കുമെന്നും ഒടുവിലായി സൂചിപ്പിച്ചു.

ഏറ്റവുമൊടുവിലായി അഹമ്മദാബാദ് കോടതിയിൽ നിന്നുമാണ് രാഹുൽ 
ഗാന്ധി ജാമ്യത്തിലിറങ്ങിയത്. നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് അഹമ്മദാബാദ് ജില്ലാ ബാങ്ക് അഴിമതി നടത്തിയെന്ന ആരോപണത്തിനെതിരെ, ബാങ്ക് നൽകിയ പരാതിയിലാണ് രാഹുൽ ഗാന്ധിക്ക് ജാമ്യം ലഭിച്ചത്.

ഗൗരി ലങ്കേഷ് വധത്തിൽ ബി.ജെ.പിക്കും ആർ.എസ്.എസിനും പങ്കുണ്ടെന്ന് പറഞ്ഞതിന് ആർ.എസ്.എസ് പ്രവർത്തകൻ നൽകിയ കേസിൽ രാഹുൽ കുറ്റക്കാരനല്ലെന്ന് നേരത്തെ മുംബെെ കോടതി വ്യക്തമാക്കിയിരുന്നു. അമിത് ഷാക്കെതിരായ ‘കൊലയാളി’ പ്രയോഗത്തിൽ ബി.ജെ.പി നൽകിയ പരാതയിലും രാഹുൽ അഹമ്മദാബാദ് കോടതിയിൽ ഹാജരാവുകയുണ്ടായി.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എല്ലാ കള്ളൻമാർക്കും മോദിയെന്ന പേരുണ്ടെന്ന് പറഞ്ഞതിന് ബിഹാർ ഉപമുഖ്യമന്ത്രി സുശീൽ മോദി രാഹുലിനെതിരെ പാറ്റ്ന കോടതിയിൽ ഫയൽ ചെയ്ത മാനനഷ്ട കേസിൽ കഴിഞ്ഞ ജൂലെെ ഏഴിനാണ് രാഹുൽ ഗാന്ധിക്ക് ജാമ്യം ലഭിച്ചത്.