India National

റഫാല്‍ കേസ് ഇന്ന് സുപ്രീം കോടതിയില്‍

തെരഞ്ഞെടുപ്പ് ചൂടിനിടെ റഫാല്‍ കേസ് ഇന്ന് സുപ്രീം കോടതിയില്‍. റഫാല്‍ ഇടപാടില്‍ അന്വേഷണം തള്ളിയ വിധി പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ടുള്ള ഹരജി കോടതി പരിഗണിക്കും. കേന്ദ്ര സർക്കാരിന്റെ പുതിയ സത്യവാങ്മൂലവും കോടതിയുടെ മുന്നില്‍ വരും.

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്, ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, കെ എം ജോസഫ് എന്നിവരുടെ ബഞ്ചാണ് റഫാൽ പുനഃപരിശോധന ഹരജി പരിഗണിക്കുന്നത്.കഴിഞ്ഞ തിങ്കളാഴ്ച കേസ് പരിഗണിച്ചപ്പോൾ പുതിയ സത്യവാങ് മൂലം സമര്‍പ്പിക്കാന്‍ കേന്ദ്രം സമയം ആവശ്യപ്പെട്ടിരുന്നു. ഇതോടെ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ശനിയാഴ്ച ഈ സത്യവാങ്മൂലം സര്‍ക്കാര്‍ സമര്‍പ്പിച്ചു. റഫാല്‍ ഇടപാട് അന്വേഷിക്കേണ്ടതില്ലെന്ന ഡിസംബര്‍ 14 ലെ വിധി പുനപരിശോധിക്കരുത്. മാധ്യമ വാർത്തകളും മോഷ്ടിക്കപ്പെട്ട അപൂർണ്ണ രേഖകളുമാണ് ഇപ്പോള്‍ കോടതി മുന്‍പാകെ ഉള്ളത്. പ്രതിരോധ മന്ത്രാലയത്തിന്റെ ഈ രഹസ്യ ഫയൽ കുറിപ്പുകള്‍ അന്തിമ തീരുമാനം ആയിരുന്നില്ലെന്ന് സത്യവാങ്മുലത്തില്‍ പറയുന്നു.

ഫ്രാന്‍സുമായി പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസ് സമാന്തര ചര്‍ച്ച നടത്തിയത് കരാറിനെ ബാധിച്ചെന്ന് കാട്ടി, വിമാന വിലപേശല്‍ സംഘത്തിനെ ഉദ്യോഗസ്ഥരെഴുതിയ വിയോജനകുറിപ്പിനെ സത്യവാങ്മൂലം തള്ളുന്നില്ല. എന്നാല്‍ പ്രധാനമന്ത്രിയുടെ മേല്‍നോട്ടത്തെ സമാന്തര ചര്‍ച്ചയായി കാണാനാകില്ലെന്നാണ് വാദം.എല്ലാ രേഖകളും സി.എ.ജി പരിശോധിച്ചതാണന്നും യു.പി.എ കാലത്തെ കരാറിനെ അപേക്ഷിച്ച് ഇപ്പോൾ വിമാന വില 2.86 ശതമാനം കുറവാണ് എന്നും സർക്കാർ വാദിക്കുന്നു.റഫാല്‍ വിധിയിലെ പിഴവ് തിരുത്തണം എന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ നൽകിയിരിക്കുന്ന അപേക്ഷയും ഇന്ന് സുപ്രീം കോടതിയുടെ മുന്നില്‍വരും.