India National

കേന്ദ്ര സര്‍ക്കാരിന്‍റേത് ഭീരുത്വം;പ്രിയങ്ക ഗാന്ധി

ജാമിഅ മില്ലിയ ഇസ്‍ലാമിയ യൂണിവേഴ്സിറ്റിയിലും അലിഗഡ് മുസ്‍ലിം സര്‍വകലാശാലയിലും പൊലീസ് നടത്തിയ നരനായാട്ടിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. കേന്ദ്ര സര്‍ക്കാരിന്‍റേത് ഭീരുത്വമാണ്. സര്‍വകലാശാലകളില്‍ കയറി വിദ്യാര്‍ഥികളെ ആക്രമിക്കുകയാണ് പൊലീസ്. സര്‍ക്കാരിന് ജനങ്ങളുടെ പ്രതിഷേധ സ്വരങ്ങളെ ഭയമാണ്. ഏകാധിപത്യത്തിലൂടെ യുവാക്കളെ അടിച്ചമര്‍ത്താമെന്ന് കരുതേണ്ടെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

പൌരത്വ ഭേദഗതി നിയമത്തിനെതിരായ ജാമിഅ മില്ലിയയിലെ പ്രക്ഷോഭത്തിനെതിരായ പൊലീസ് നരനായാട്ടതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഇന്നലെ വൈകീട്ട് ആറ് മണിയോടെയാണ് പൊലീസ് സർവകലാശാല ക്യാംപസിലേക്ക് ഇരച്ചുകയറിയത്. പ്രക്ഷോഭകാരികളെ പിടികൂടാൻ എന്ന് പറഞ്ഞായിരുന്നു പൊലീസ് നടപടി. സർവകലാശാലകളുടെ സെന്റര്‍ കാന്റീലും ലൈബ്രറിയിലുമടക്കം പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു വിദ്യാർഥികൾക്ക് നേരെ പോലീസ് ലാത്തിച്ചാർജ് നടത്തി.

രാത്രി വൈകിയും പൊലീസ് നടപടി തുടർന്നു സർവ്വകലാശാല പൂർണമായും പോലീസ് നിയന്ത്രണത്തിലാക്കി. ചിതറിയോടിയ വിദ്യാർഥികൾ പൊലീസിനെ ഭയന്ന് മണിക്കൂറുകളോളം കാമ്പസിനകത്ത് കുടുങ്ങിക്കിടന്നു. പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർഥികളെയും പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം.

ജാമിഅ മില്ലിയക്ക് പിന്നാലെ അലിഗഡ് മുസ്‍ലിം സര്‍വകലാശാലയിലും പൊലീസ് അതിക്രമമുണ്ടായി. പൌരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിന് നേരെ പൊലീസ് നടത്തിയ അതിക്രമത്തില്‍ നൂറിലേറെ വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. കാമ്പസിനകത്ത് പൊലീസ് ലാത്തിച്ചാര്‍ജും കണ്ണീര്‍വാതക പ്രയോഗവും നടത്തി. പരിക്കേറ്റവരെ അലിഗഡ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇവിടെ ഇന്‍റര്‍നെറ്റ് സേവനം 24 മണിക്കൂര്‍ റദ്ദാക്കി.