India National

പ്രണബ് മുഖർജി അന്തരിച്ചു

രാജ്യത്തെ അഞ്ച് പതിറ്റാണ്ട് നീണ്ടു നിന്ന രാഷ്ട്രീയ ജീവിതത്തിനാണ് ഇതോടെ അന്ത്യമാകുന്നത്

മുൻ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജി അന്തരിച്ചു. എൻപത്തിനാല് വയസ്സായിരുന്നു. തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് മൂന്നാഴ്ച്ചയോളം ചികിത്സയിലായിരുന്നു. ഇതിനിടെ കോവിഡും സ്ഥിരീകരിക്കുകയുണ്ടായി. ഡല്‍ഹിയിലെ സെെനികാശുപത്രിയിലായിരുന്നു അന്ത്യം.

ആരോ​ഗ്യ സ്ഥിതിയിൽ നേരിയ പുരോ​ഗതി കെെവരിച്ചിരുന്നുവെങ്കിലും കഴിഞ്ഞ ചൊവ്വാഴ്ച്ച വീണ്ടും രോ​ഗം വഷളാവുകയും വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. രാജ്യത്തെ അഞ്ച് പതിറ്റാണ്ട് നീണ്ടു നിന്ന രാഷ്ട്രീയ ജീവിതത്തിനാണ് ഇതോടെ അന്ത്യമാകുന്നത്.

മൂന്ന് തവണ ലോക്സഭയില്‍ എത്തിയിട്ടുണ്ട്. അഞ്ച് തവണ രാജ്യസഭാംഗമായും പ്രവര്‍ത്തിച്ച പ്രണബ് മുഖര്‍ജി 2012 മുതൽ 2017 വരെ ഇന്ത്യയുടെ പതിമൂന്നാം രാഷ്ട്രപതിയായും സേവനമനുഷ്ടിച്ചു.

കോൺ​ഗ്രസിന്റെയും മുൻ യു.പി.എ സർക്കാറിന്റെയും നട്ടെല്ലായി പ്രവർത്തിച്ച പ്രണബ് മുഖർജി, കേന്ദ്രസർക്കാറിലെ ബുദ്ധികേന്ദ്രമായിരുന്നു. കേന്ദ്രത്തില്‍ പ്രതിരോധം, ധനകാര്യം, വിദേശകാര്യം എന്നീ വകുപ്പുകള്‍ കെെകാര്യം ചെയ്തിട്ടുണ്ട്. ഇന്ദിരാ ഗാന്ധി, നരസിംഹ റാവു, മന്‍മോഹന്‍ സിങ് മന്ത്രിസഭകളില്‍ അംഗമായിരുന്നു.

നിര്യാണത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രിയും അനുശോചനമറിയിച്ചു. 2008ൽ പത്മ വിഭൂഷണും 2019ൽ ഭാരത് രത്നയും നൽകി രാജ്യം ആദരിച്ചിട്ടുണ്ട്.