India National

ഒരു വിഭാഗത്തിന് മൌലിക അവകാശങ്ങള്‍ നിഷേധിക്കപ്പെടുമ്പോള്‍ രാജ്യം ശാന്തമാണെന്നെങ്ങനെ പറയുന്നു; കവി സജ്ജാദ് ഹുസൈന്‍

അവകാശവാദങ്ങള്‍ ഉന്നയിക്കാതെ മോദി സര്‍ക്കാര്‍ തടങ്കല്‍ വച്ചിരിക്കുന്ന കശ്മീരിനെ സ്വതന്ത്രമാക്കുകയാണ് വേണ്ടതെന്ന് കവി സജ്ജാദ് ഹുസൈന്‍ പറഞ്ഞു. മൌലിക അവകാശങ്ങള്‍ പോലും നഷ്ടപ്പെട്ട ജമ്മുകശ്മീര്‍ ജനത തള്ളിനീക്കുന്നത് അത്യന്തം നരക ജീവിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എല്ലാം തകര്‍ന്ന ജമ്മുകശ്മീര്‍ ജനതയുടെ അവസ്ഥ അനുദിനം മോശമായിക്കൊണ്ടിരിക്കുയാണെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദും പറഞ്ഞു. ആഗസ്റ്റ് 4ന് അര്‍ധരാത്രി പെട്ടെന്ന് അടച്ചേര്‍പ്പിച്ച സുരക്ഷ നിയന്ത്രങ്ങളില്‍ നിന്ന് മുക്തരാകാനാത്തതിന്‍റെ ശ്വാസം മുട്ടലിലാണ് ജമ്മുകശ്മീര്‍ ജനത.

രാജ്യത്തെ ഒരു വിഭാഗം ജനത മൌലിക അവകാശങ്ങള്‍ പോലും നിഷേധിക്കപ്പെട്ട് ജീവിക്കുമ്പോള്‍ എല്ലാം ശാന്തമെന്ന് സര്‍ക്കാരിന് എങ്ങിനെ പറയാനാകുന്നു എന്നാണ് അവര്‍ ഉയര്‍ത്തുന്ന ചോദ്യം. യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധി സംഘത്തിന്‍റെ സന്ദര്‍ശനത്തിലും സജജാദ് അതൃപ്തി രേഖപ്പെടുത്തി. ഇ.യു സംഘത്തിന് അനുമതി നല്‍കാന്‍ പാടില്ലായിരുന്നു.

രാജ്യത്തെ എം.പിമാര്‍ പുറത്ത് നില്‍ക്കുകയാണ്. വന്ന സംഘവും മോദി സര്‍ക്കാരിന്‍റെ അതേ മനസ്ഥിതി ഉള്ളവരാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാം തകര്‍ന്ന അവസ്ഥയില്‍ തുടരുകയാണ് കശ്മീരി ജനതയെന്ന് ഗുലാം നബി ആസാദും കൂട്ടിച്ചേര്‍ത്തു. ഞങ്ങള്‍ക്കും പറയാനുണ്ടെന്ന തലക്കെട്ടോടെ ഡല്‍ഹിയിലുള്ള കശ്മീരി ജനത നടത്തിയ കൂട്ടായ്മയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഇരുവരും.