India

കൊല്ലം ബൈപാസ് ഉദ്ഘാടന രാഷ്ട്രീയവിവാദം തുടരുന്നു

കൊല്ലം ബൈപാസ് ഉദ്ഘാടനത്തെ ചൊല്ലിയുള്ള രാഷ്ട്രീയവിവാദം തുടരുന്നു. ജനുവരി പതിനഞ്ചിന് പ്രധാനമന്ത്രി നരേന്ദ്രമോദി ബൈപ്പാസ് ഉദ്ഘാടനം ചെയ്യുമെന്നാണ് ബി.ജെ.പി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. എന്നാല്‍ ഇതുസംബന്ധിച്ച് യാതൊരറിയിപ്പും ലഭിച്ചിട്ടില്ലെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം.

നാലര പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിനൊടുവിലാണ് കൊല്ലം ബൈപാസ് യാഥാർഥ്യമായത്. പണി പൂര്‍ത്തിയായി ഉദ്ഘാടനം അടുത്തതോടെ പദ്ധതിയുടെ പിതൃത്വത്തെ ചൊല്ലി മൂന്നു മുന്നണികളും തമ്മിലടി ആരംഭിച്ചു. ലോക്സഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് നിസാര കാരണങ്ങൾ പറഞ്ഞ് സംസ്ഥാന സർക്കാർ റോഡിന്റെ ഉദ്ഘാടനം വൈകിപ്പിക്കുകയാണെന്നായിരുന്നു യു.ഡി.എഫിന്റെ ആരോപണം.

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തുല്യ പങ്കാളിത്തതോടെയാണ് ബൈപാസ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. എന്നാല്‍ ഇത് സംസ്ഥാന സര്‍ക്കാരിന്റെ മാത്രം നേട്ടമായി വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നായിരുന്നു ബി.ജെ.പിയുടെ കുറ്റപ്പെടുത്തല്‍. തർക്കത്തിനിടെ ഫെബ്രുവരി രണ്ടിന് മുഖ്യമന്ത്രി ബൈപാസ് ഉദ്ഘാടനം ചെയ്യുമെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ അറിയിച്ചു.

ഇതിനിടെയാണ് പാര്‍ട്ടി പരിപാടിക്കായി ജനുവരി പതിനഞ്ചിന് കൊല്ലത്തെത്തുന്ന പ്രധാനമന്ത്രിയെ കൊണ്ട് റോഡ് ഉദ്ഘാടനം ചെയ്യിപ്പിക്കാന്‍ ബി.ജെ.പി നീക്കം നടത്തിയത്. ജനുവരി പതിനഞ്ചിന് പ്രധാനമന്ത്രി തന്നെ ബൈപാസ് ഉദ്ഘാടനം ചെയ്യുമെന്നാണ് ബിജെപി ക്യാമ്പ് വ്യക്തമാക്കുന്നത്. എന്നാല്‍ ഇതു സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് സംസ്ഥാന സര്‍ക്കാരിനോ ജില്ലാ ഭരണകൂടത്തിനോ പൊലീസിനോ ഇതുവരെ ലഭിച്ചിട്ടില്ല. ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെ ക്ഷണിച്ചിട്ടില്ലെന്നും സംസ്ഥാനസര്‍ക്കാര്‍ ക്ഷണിക്കാതെ പ്രധാനമന്ത്രിയെത്തുന്നത് മര്യാദയല്ലെന്ന് ജില്ലയിലെ ഇടത് എം.എല്‍.എമാരും പ്രതികരിച്ചിരുന്നു.