India National

പ്രധാനമന്ത്രി ഇന്ന് രാത്രി 8ന് രാജ്യത്തെ അഭിസംബോധന ചെയ്യും

ലോക്ക് ഡൌണ്‍ സംബന്ധിച്ച് നിര്‍ണായക പ്രഖ്യാപനമുണ്ടായേക്കും.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാത്രി 8 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. ലോക്ക് ഡൌണ്‍ സംബന്ധിച്ച് നിര്‍ണായക പ്രഖ്യാപനമുണ്ടായേക്കും. സാമ്പത്തിക പാക്കേജിനുള്ള സമ്മര്‍ദം സംസ്ഥാനങ്ങള്‍ ശക്തമാക്കിയിരുന്നു.

ഇന്നലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തിയിരുന്നു. മെയ് 17ന് അവസാനിക്കുന്ന മൂന്നാംഘട്ട ലോക്ക്ഡൗണ്‍ ഇനിയും നീട്ടേണ്ടി വരുമെന്ന് പ്രധാനമന്ത്രി സൂചന നല്‍കിയെങ്കിലും കൂടുതല്‍ മേഖലകളില്‍ ഇളവുകള്‍ ഉണ്ടായേക്കും. കോവിഡ് ഗ്രാമങ്ങളിലേക്ക് പടരാതിരിക്കാന്‍ സംസ്ഥാനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും മോദി ആവശ്യപ്പെട്ടു.

റെഡ്‌സോണുകളില്‍ ഒഴികെ ലോക്ക്ഡൗണ്‍ ഇനിയും നീട്ടരുതെന്ന അഭിപ്രായമാണ് ഗുജറാത്ത് ഉള്‍പ്പടെയുള്ള ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ പ്രകടിപ്പിച്ചത്. മഹാരാഷ്ട്ര, ബംഗാള്‍, തെലങ്കാന, പഞ്ചാബ്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങള്‍ ലോക്ക് ഡൗണ്‍ നീട്ടണമെന്ന് ആവശ്യപ്പെട്ടു. റെഡ് സോണുകള്‍ക്ക് പുറത്ത് എല്ലാ സാമ്പത്തിക നീക്കങ്ങളും പഴയ മട്ടില്‍ പുനസ്ഥാപിക്കണമെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ നിലപാടെടുത്തു. അതിര്‍ത്തികളും ഗതാഗതവും കേന്ദ്രസര്‍ക്കാര്‍ തുറന്നു കൊടുത്ത സാഹചര്യത്തില്‍ ഇപ്പോഴത്തെ മട്ടിലുള്ള ലോക്ക്ഡൗണ്‍ അര്‍ഥശൂന്യമാണെന്ന് ബംഗാള്‍ ചൂണ്ടിക്കാട്ടി. കേന്ദ്ര സര്‍ക്കാര്‍ കോവിഡിനെ ചൊല്ലി രാഷ്ട്രീയം കഴിക്കുകയാണെന്നും ബംഗാളിനോട് പക്ഷപാതം കാണിക്കുന്നുണ്ടെന്നും രൂക്ഷമായ വിമര്‍ശവും മുഖ്യമന്ത്രി മമതാ ബാനര്‍ജി ഉയര്‍ത്തി.

കേരളം, തമിഴ്‌നാട്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങള്‍ പരമാവധി സാമ്പത്തിക നീക്കങ്ങള്‍ അനുവദിക്കണമെന്ന ആവശ്യമുയര്‍ത്തി. കോവിഡ് രോഗബാധ വിലയിരുത്തി സോണുകള്‍ നിശ്ചയിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കണമെന്ന് കേരളം, പഞ്ചാബ്, രാജസ്ഥാന്‍, ചത്തീസ്ഗഡ്, ബംഗാള്‍ മുതലായ സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടു. റെയില്‍, വ്യോമ ഗതാഗതം മെയ് 31 വരെ പുനരാരംഭിക്കരുതെന്ന നിലപാടാണ് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു സ്വീകരിച്ചത്.