India National

‘വർക് ഫ്രം ഹോം’ സ്ഥിരമാക്കാൻ പദ്ധതി; നിയമഭേദഗതിക്കൊരുങ്ങി കേന്ദ്രം

രാജ്യത്തെ ഐ.ടി മേഖലയെ ശക്തിപ്പെടുത്താന്‍ വര്‍ക്ക് ഫ്രം ഹോം പദ്ധതിയുടെ സാധ്യതകളെ കൂടുതല്‍ ഉപയോഗപ്പെടുത്താൻ കേന്ദ്ര നീക്കം. വർക് ഫ്രം ഹോം രീതിയെ കൂടുതൽ പ്രോത്സാഹിപ്പിക്കുക വഴി കൂടുതല്‍ വിദേശ കമ്പനികള്‍ ഇന്ത്യയിലെത്തുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കണക്കൂകൂട്ടുന്നത്.

പ്രായോഗിക തലത്തിൽ വര്‍ക്ക് ഫ്രം ഹോം നടപ്പിലാക്കാൻ സഹായിക്കുന്ന വിധത്തില്‍ നിയമ ഭേദഗതികള്‍ കൊണ്ടുവരാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. നവംബർ അഞ്ചിന് തന്നെ ഇതിനു വേണ്ട നടപടികൾ ആരംഭിച്ചതായി കേന്ദ്രം അറിയിച്ചു. ‘വർക് ഫ്രം ഹോം’ അല്ലെങ്കിൽ ‘വർക് ഫ്രം എനിവേർ’ സൗകര്യങ്ങൾക്ക് തടസമായി നിൽക്കുന്ന കമ്പനി പോളിസികളിൽ ഭേദഗതി വരുത്താനും തീരുമാനമായിട്ടുണ്ട്.

രാജ്യത്തെ ടെക് ഹബ്ബാക്കി മാറ്റുകയാണ് ഇതിലൂടെ കേന്ദ്രം ലക്ഷ്യമാക്കുന്നത്. ബി.പി.ഒ, കെ.പി.ഒ, ഐ.ടി.ഇ.എസ് കോള്‍ സെന്ററുകള്‍ എന്നിവയ്ക്ക് ഗുണകരമാകുന്നതാണ് തീരുമാനം. വര്‍ക്ക് ഫ്രം ഹോം സാധ്യത കമ്പനികൾ ഉപയോഗികുമ്പോൾ ഇന്‍ഫ്രാസ്ട്രക്ച്ചറിൽ കമ്പനികൾക്ക് വലിയ മുതല്‍ മുടക്ക് ആവശ്യമാകില്ലഎന്നത് കമ്പനികളെ ആകര്‍ഷിക്കുമെന്നും കേന്ദ്രം വിലയിരുത്തുന്നു.

ഐ.ടി, ബി.പി.ഒ സെക്ടറുകൾക്ക് പുത്തനുണർവ് നൽകാൻ പുതിയ തീരുമാനം സഹായകമാകുമെന്ന് ഇലക്ട്രോണിക്സ് ആൻഡ് ഐ.ടി വകുപ്പ് മന്ത്രി രവിശങ്കർ പ്രസാദ് അഭിപ്രായപ്പെട്ടു.