India National

സുരക്ഷാ ഏജന്‍സികള്‍ക്ക് അമിതാധികാരങ്ങള്‍ നല്‍കും മുമ്പ് പൗരാവകാശങ്ങള്‍ ലംഘിക്കപ്പെടില്ലന്ന് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പാക്കണം: കുഞ്ഞാലിക്കുട്ടി

ഭേദഗതികളിലൂടെ പൗരന്‍മാരുടെ മൗലികാവകാശങ്ങളുടെ ലംഘനത്തിന് കാരണമാവുന്ന രീതിയില്‍ സുരക്ഷാ ഏജന്‍സികളുടെ അധികാര പരിധി വികസിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എംപി. യു.എ.പി.എ, എന്‍.ഐ.എ ഭേദഗതി ബില്ലുകള്‍ ലോക്‌സഭയില്‍ അവതരിപ്പിക്കുന്നതിനെ എതിര്‍ത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൗരന്‍മാരെ വിചാരണകൂടാതെ തടവിലിടുന്നതിന് വ്യാപകമായി ഉപയോഗിക്കപ്പെട്ട നിയമമാണ് യു.എ.പി.എ. നിരവധിപേരാണ് ഈ നിയമ പ്രകാരം അഴിക്കുള്ളിലുള്ളത്. ജനങ്ങളെ വിചാരണ ചെയ്ത് കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ ശിക്ഷിക്കുന്നതിന് പകരം അന്യായമായി ജയിലിലിടുന്നതിനാണ് ഈ നിയമം വ്യാപകമായി ഉപയോഗിക്കപ്പെട്ടിട്ടുള്ളതെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

നിയമത്തെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ തീരുമാനിക്കുമ്പോള്‍ പൗരന്‍മാരുടെ മൗലികാവകാശങ്ങള്‍ ലംഘിക്കപ്പെടില്ലെന്ന് ഉറപ്പുവരുത്താന്‍ സര്‍ക്കാറിന് ബാധ്യതയുണ്ടന്നും അദ്ദേഹം പറഞ്ഞു. ആരും ദേശസുരക്ഷക്ക് എതിരല്ല. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ നടപടികളുണ്ടാവണം. എന്നാല്‍ അത് പൗരന്‍മാരുടെ മൗലികാവകാശങ്ങള്‍ ലംഘിച്ച് കൊണ്ടാവരുതെന്നും അദ്ദേഹം പറഞ്ഞു.

യു.എ.പി.എ ഭേദഗതി ബില്ല് അവതരിപ്പിക്കുന്നതിനെ ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പിയും ശക്തമായി എതിര്‍ത്തു. ഭരണഘടനയ്ക്കപ്പുറത്തുള്ള അധികാരങ്ങള്‍ യു.എ.പി.എ നിയമത്തില്‍ കൂട്ടിച്ചേര്‍ക്കുന്നത് അംഗീകരിക്കാനാവില്ല, നരകതുല്ല്യമായ അനുഭവമാണ് യു.എ.പി.എയുടെ കാര്യത്തില്‍ നമുക്കുണ്ടായത്. ആയിരക്കണക്കിന് യുവാക്കളാണ് അഞ്ചും പത്തും വര്‍ഷം കഴിഞ്ഞിട്ടും രാജ്യത്തെ ജയിലുകളില്‍ വിചാരണ പോലും നടത്താതെ അടക്കപ്പെട്ടിട്ടുള്ളത്.

ഉദ്യോഗസ്ഥര്‍ക്ക് അനിയന്ത്രിതമായ അധികാരങ്ങള്‍ നല്‍കുന്നത് അവര്‍ക്ക് തോന്നുന്നത് പോലെ നിയമം ഉപയോഗിക്കുന്നതിന് കാരണമാവും. ഭേദഗതി ബില്ല് മാത്രമല്ല യു.എ.പി.എ തന്നെ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു. ശക്തമായ വിമര്‍ശനമാണ് ബില്ലിനെതിരെ പ്രതിപക്ഷം ഉയര്‍ത്തിയത്.