India

കർഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട രണ്ട് ഹർജികൾ ഇന്ന് സുപ്രിംകോടതിയിൽ

കർഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട രണ്ട് ഹർജികൾ ഇന്ന് സുപ്രിംകോടതിയിൽ. ഡൽഹി അതിർത്തിയിലെ ഗതാഗത കുരുക്ക് നീക്കണമെന്ന പൊതുതാത്പര്യഹർജി ജസ്റ്റിസ് എസ്കെ കൗൾ അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും. പ്രശ്‌നപരിഹാരത്തിന്റെ ഭാഗമായി സമരത്തിന്റെ മുന്നണിയിലുള്ള 43 കർഷക സംഘടനകളെയും, നേതാക്കളെയും ഹർജിയിൽ കക്ഷികളാക്കണമെന്ന് ഹരിയാന സർക്കാർ ആവശ്യമുന്നയിച്ചിട്ടുണ്ട്. (petitions farmers protest court)

ഡൽഹിയിലെ ജന്തർ മന്ദറിൽ പ്രക്ഷോഭം നടത്താൻ അനുമതി നൽകണമെന്ന കിസാൻ മഹാപഞ്ചായത്ത് സംഘടനയുടെ ഹർജി, ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും. ഡൽഹി അതിർത്തിയിൽ സമരം ചെയ്യുന്നത് തങ്ങളല്ലെന്ന് സംഘടന കഴിഞ്ഞതവണ കോടതിയെ അറിയിച്ചിരുന്നു. അക്കാര്യം വ്യക്തമാക്കി സത്യവാങ്മൂലം സമർപ്പിക്കാൻ സംഘടനയ്ക്ക് കോടതി നിർദേശമുണ്ട്. കർഷകരുടെ ദേശീയ പാത ഉപരോധത്തെ സുപ്രിംകോടതി നേരത്തെ രൂക്ഷമായി വിമർശിച്ചിരുന്നു.

കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള നഷ്ടപരിഹാരം അടക്കം കാര്യങ്ങളിലെ കേന്ദ്രസർക്കാർ മാർഗരേഖയിലും സുപ്രിംകോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് എം.ആർ. ഷാ അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുന്നത്. കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് 50.000 രൂപ നഷ്ടപരിഹാരം നൽകാനാണ് കേന്ദ്രസർക്കാർ തീരുമാനം. കൊവിഡ് ചികിത്സയിലിരിക്കെ ആത്മഹത്യ ചെയ്തവരുടെ കുടുംബത്തിനും നഷ്ടപരിഹാരം ലഭിക്കും. സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽ നിന്നാണ് തുക നൽകേണ്ടതെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു. മരണസർട്ടിഫിക്കറ്റുകൾ സംബന്ധിച്ച പരാതികളിൽ അഡിഷണൽ ജില്ലാ കളക്ടർ അടങ്ങുന്ന സമിതിയായിരിക്കും തീർപ്പുണ്ടാക്കുകയെന്നും അറിയിച്ചു. കേന്ദ്രസർക്കാർ തയാറാക്കിയ മാർഗരേഖയിൽ കോടതി കഴിഞ്ഞതവണ സന്തോഷവും തൃപ്തിയും പ്രകടിപ്പിച്ചിരുന്നു. അഭിഭാഷകനായ ഗൗരവ് ബൻസൽ സമർപ്പിച്ച പൊതുതാൽപര്യഹർജിയുടെ അടിസ്ഥാനത്തിലാണ് നഷ്ടപരിഹാരം അടക്കം കാര്യങ്ങളിൽ നടപടിയുണ്ടായത്.