India National

ഉരുളക്കിഴങ്ങ് കര്‍ഷകര്‍ക്കെതിരെ നിയമനടപടിയുമായി പെപ്‌സികോ

ഉരുളക്കിഴങ്ങ് കര്‍ഷക്കര്‍ക്ക് എതിരെ ബഹുരാഷ്ട്ര കമ്പനിയായ പെപ്സികോ നിയമ നടപടി സ്വീകരിച്ച സംഭവത്തില്‍ ഗുജറാത്തിലെ കര്‍ഷകര്‍ പ്രക്ഷോഭവുമായി രംഗത്ത്. പ്രത്യേക ഇനത്തില്‍ പെട്ട ഉരുളക്കിഴങ്ങ് കൃഷി ചെയ്ത കര്‍ഷകര്‍ക്ക് എതിരെയാണ് കമ്പനി കേസ് എടുത്തത്. ഇവര്‍ ഉത്പാതിപ്പിക്കുന്ന ഉരുളക്കിഴങ്ങ്, കമ്പനിക്ക് മാത്രം ഉത്പാദിപ്പിക്കാന്‍ അവകാശമുള്ളതാണെന്നാണ് പരാതിയില്‍ കമ്പനി ചൂണ്ടിക്കാട്ടിയത്.

സബര്‍കന്ദ, ആരവല്ലി ജില്ലകളിലെ 9 കര്‍ഷകര്‍ക്കെതിരെ നിയമനടപടിയുമായി രംഗത്ത് വന്ന കമ്പനി, 1.05 കോടി രൂപ ഓരോരുത്തരും നഷ്ടപരിഹാരമായി നൽകണമെന്നും ആവശ്യപ്പെടുന്നുണ്ട്. പെപ്സികോയുടെ ‘ലെയ്സ്’ എന്ന പോട്ടറ്റോ ചിപ്സ് ഉത്പന്നം നിര്‍മ്മിക്കുന്നതിനുള്ള ഉരുളക്കിഴങ്ങാണ് ഇവിടുത്തെ കര്‍ഷകര്‍ ഉദ്പാദിപ്പിക്കുന്നതും വില്‍ക്കുന്നതും എന്ന് വാദിക്കുന്ന കമ്പനി, ഇവിടെ ഉരുളക്കിഴങ്ങ് ഉത്പാദിപ്പിക്കാനും ഉപയോഗിക്കാനും തങ്ങള്‍ക്കാണ് നിയമപരമായ അവകാശമെന്നും ചൂണ്ടിക്കാട്ടി.

തങ്ങളുടെ അനുമതിയില്ലാതെയാണ് കര്‍ഷകര്‍ ഉരുളക്കിഴങ്ങ് കൃഷി ചെയ്യുന്നതെന്നും, അത് നിയമപ്രകാരം കുറ്റകരമാണെന്നും കമ്പനി അവകാശപ്പെടുന്നു.

ഇതിനിടെ, കൃഷി ചെയ്യുന്നതും വില്‍പന നടത്തുന്നതും താല്‍കാലികമായി തടഞ്ഞുകൊണ്ട് ഗുജറാത്തിലെ മൂന്ന് കര്‍ഷകര്‍ക്ക് അഹമ്മദാബാദ് കോടതി നോട്ടീസ് അയച്ചിരുന്നു. കര്‍ഷകരോട് കോടതി വിശദീകരണവും ചോദിച്ചിരുന്നു. സംഭവത്തെ കുറിച്ച് കൂടുതല്‍ പഠിക്കാന്‍ പ്രത്യേക അന്വോഷണ സമിതിയേയും കോടതി നിയോഗിച്ചിട്ടുണ്ട്.

ഇന്ത്യയില്‍ 2009 ല്‍ ആണ് ഈ പ്രത്യേക ഇനത്തില്‍പെട്ട ഉരുളക്കിഴങ്ങ് കൃഷി ചെയ്തത്. പഞ്ചാബിലെ ചില കര്‍ഷകര്‍ക്ക് ഈ ഉരുളക്കിഴങ്ങ് കൃഷി ചെയ്യാന്‍ കോടതി അനുമതി നല്‍കിയിരുന്ന‍ു. പ്രാദേശികമായി ലഭിച്ച വിത്ത് ഉപയോഗിച്ചാണ് കര്‍ഷകര്‍ കൃഷി ചെയ്തതെന്നും കമ്പനി പറയുന്ന രീതിയിലുള്ള പ്രശ്നങ്ങളെ കുറിച്ച് അറിയില്ലായിരുന്നുവെന്നും അവര്‍ പറയുന്നു. കര്‍ഷകര്‍ക്ക് പിന്തുണ അറിയിച്ച് രാജ്യത്തെ വിവിധ മേഖലയിലുള്ള കര്‍ഷകര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഒപ്പിട്ട കത്ത് പുറത്തിറക്കിയിട്ടുണ്ട്.