India

മുൻകാല അനുഭവങ്ങൾ കാരണം ജനം പ്രധാനമന്ത്രിയെ വിശ്വസിക്കുന്നില്ല: രാഹുൽ ഗാന്ധി

കാർഷിക നിയമങ്ങൾ റദ്ദാക്കുന്നത് വരെ പ്രതിഷേധം തുടരുമെന്ന സംയുക്ത കിസാൻ മോർച്ചയുടെ (എസ്‌കെഎം) പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരണവുമായി രാഹുൽ ഗാന്ധി. പ്രധാനമന്ത്രിയുടെ വാക്കുകൾ വിശ്വസിക്കാൻ ആളുകൾ തയ്യാറല്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.

മുൻകാല അനുഭവങ്ങളാണ് സമരം തുടരാൻ കർഷകരെ പ്രേരിപ്പിക്കുന്നത്. വ്യാജ വാഗ്ദാനങ്ങൾ നരേന്ദ്ര മോദി നേരത്തെയും നടത്തിയിരുന്നു. ഇനിയും പറ്റിക്കപ്പെടാൻ ജനം തയ്യാറല്ലെന്നും രാഹുൽ ട്വീറ്റ് ചെയ്തു. “#Farmers Protest continues” എന്ന ഹാഷ്ടാഗ് ഉപയോഗിച്ചാണ് രാഹുൽ ട്വീറ്റ് ചെയ്തത്.

നേരത്തെ സമരം തുടരാൻ സംയുക്ത കിസാൻ മോർച്ച ഇന്ന് ചേർന്ന യോഗത്തിൽ തീരുമാനിച്ചിരുന്നു. വിവാദ കാർഷിക നിയമങ്ങൾ പിൻവലിച്ചതിനെ സ്വാഗതം ചെയ്ത സംഘടന കർഷകർ മുന്നോട്ടുവയ്ക്കുന്ന മറ്റ് ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരവുമായി മുന്നോട്ടുപോകാനാണ് തീരുമാനിച്ചിരിക്കുന്നത്. നാളത്തെ ലഖ്‌നൗ മഹാപഞ്ചായത്ത് നിശ്ചയിച്ചതുപോലെ തുടരും.

പ്രധാനമന്ത്രി നരേന്ദ്രമോദി റദ്ദാക്കുന്നതായി പ്രഖ്യാപിച്ച മൂന്ന് വിവാദ കാർഷികനിയമങ്ങൾ പിൻവലിക്കുന്നത് സംബന്ധിച്ച് നിയമപരമായ ഉറപ്പുനൽകണമെന്നാണ് കർഷകരുടെ പ്രധാന ആവശ്യം. ഇതോടൊപ്പം നേരത്തെ കർഷകർ ഉന്നയിച്ച മറ്റ് ചില ആവശ്യങ്ങളിൽകൂടി കേന്ദ്രത്തിന്റെ അനുകൂലമായ തീരുമാനം വരേണ്ടതുണ്ട്.