India

“മുഖ്യമന്ത്രി വിദേശത്തെ സ്വര്‍ണത്തിന് പിന്നാലെ, ജനങ്ങളാകുന്നു കേരളത്തിലെ യഥാർത്ഥ സ്വർണം”

സ്വർണക്കടത്ത് കേസിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് പ്രിയങ്കാ ഗാന്ധി. മുഖ്യമന്ത്രിയും സർക്കാരും വിദേശത്തുള്ള സ്വർണത്തിന് പിന്നാലെയാണെന്ന് പ്രിയങ്കാ ഗാന്ധി പറഞ്ഞു.

കേരളത്തിലെ ഈ തെരഞ്ഞെടുപ്പ് രാജ്യം ഉറ്റുനോക്കുകയാണ്. ആരെയാണ് തെരഞ്ഞെടുക്കുന്നതെന്ന് അറിയാൻ ഇന്ത്യക്ക് അറിയാൻ ആകാംക്ഷയുണ്ട്. ഭാവിയ്ക്ക് വേണ്ടിയുള്ള പ്രകടന പത്രികയാണ് യു.ഡി.എഫ് കൊണ്ടുവന്നിട്ടുള്ളതെന്നും പ്രിയങ്ക ​ഗാന്ധി പറഞ്ഞു.

മുഖ്യമന്ത്രിയും ഗവണ്‍മെന്റും വിദേശത്തുള്ള സ്വർണത്തിന് പിന്നാലെയാണ്. കേരളത്തിലെ യഥാർത്ഥ സ്വർണ്ണം ജനങ്ങളാണെന്ന് കോൺഗ്രസ് തിരിച്ചറിയുന്നു. കേരളത്തിൽ സി.പി.എമ്മിന്റെത് അക്രമരാഷ്ട്രീയമാണ്. ബി.ജെ.പിയുടെത് വിഭജന രാഷ്ട്രീയവുമാണ്. കോണ്‍ഗ്രസിന്റേതാകട്ടെ വികസനാത്മക രാഷ്ട്രീയമാണ്. ഇതില്‍ ഏത് വേണമെന്നാണ് നമ്മള്‍ തീരുമാനിക്കേണ്ടതെന്നും പ്രിയങ്ക ​ഗാന്ധി പറഞ്ഞു.

കോർപ്പറേറ്റ് മാനിഫെസ്റ്റോയിലാണ് പിണറായി സർക്കാറിന് താത്പര്യമെന്നും കേരളത്തിന്റെ സമ്പത്ത് കോർപ്പറേറ്റുകൾക്ക് വിൽക്കുകയാണെന്നും പ്രിയങ്ക കുറ്റപ്പെടുത്തി. ഭാവിയ്ക്ക് വേണ്ടിയുള്ള പ്രകടന പത്രികയാണ് യു.ഡി.എഫ് കൊണ്ടുവന്നിട്ടുള്ളത്.

അഴിമതിയെ പറ്റി ചോദിക്കുമ്പോള്‍ മുഖ്യമന്ത്രിക്ക് ഒന്നും അറിയില്ലെന്ന് പറയുന്നു. അദ്ദേഹത്തിന്റെ മൂക്കിന് താഴേ നടക്കുന്ന കാര്യങ്ങളെ പറ്റി അദ്ദേഹം അറിയുന്നില്ലെന്നും പ്രിയങ്ക ​ഗാന്ധി കുറ്റപ്പെടുത്തി.

യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിയ പ്രിയങ്ക ഗാന്ധിയുടെ പര്യടനം തുടരുകയാണ്.