India Sports

ടോക്യോ പാരാലിംപിക്‌സിന് നാളെ തുടക്കം; രാഷ്ട്രീയ കാരണങ്ങളാല്‍ അഫ്ഗാനിസ്ഥാന്‍ ടീം പിന്‍മാറി

ടോക്യോ പാരാലിംപിക്‌സിന് നാളെ തുടക്കം. 160 രാജ്യങ്ങള്‍. 4,400 അത്‌ലറ്റുകള്‍. നാളെ തുടങ്ങി സെപ്റ്റംബര്‍ അഞ്ച് വരെ ഇനി പാരാലിംപിക് പോരാട്ടങ്ങള്‍ നടക്കും. രാഷ്ട്രീയ കാരണങ്ങളാല്‍ രണ്ടംഗ അഫ്ഗാനിസ്ഥാന്‍ ടീം പിന്‍മാറി. മലയാളി ഷൂട്ടര്‍ സിദ്ധാര്‍ഥ് ബാബു ഉള്‍പ്പടെ ഇന്ത്യ അണിനിരത്തുന്നത് 54 താരങ്ങളെയാണ്. റിയോ പാരാലിംപിക്‌സ് ഹൈജംപില്‍ സ്വര്‍ണമെഡല്‍ ജേതാവ് മാരിയപ്പന്‍ തങ്കവേലു ഇന്ത്യന്‍ പതാകയേന്തും. പാരാലിംപിക് ചരിത്രത്തില്‍ എത്തുന്നത് ഇന്ത്യയുടെ ഏറ്റവും വലിയ സംഘമാണ്.  

ബാഡ്മിന്റണും തെയ്ക് വോണ്‍ഡോയും അരങ്ങേറ്റം കുറിക്കുന്ന ടോക്യോ പാരാലിംപിക്‌സില്‍ ഇത്തവണ ഒരുങ്ങുന്നത് 22 മത്സര ഇനങ്ങലാണ്.അഭയാര്‍ഥികളെ പ്രതിനിധീകരിച്ച് ആറ് താരങ്ങള്‍ എത്തും. 11 പാരാലിംപിക്‌സില്‍ നിന്ന് 12 മെഡലുകളാണ് ഇന്ത്യയുടെ സമ്പാദ്യം. ഇത്തവണ അഞ്ച് സ്വര്‍ണമടക്കം 15 മെഡല്‍ നേടുമെന്നാണ് ഇന്ത്യന്‍ ടീമിന്റെ പ്രതീക്ഷ. 

2004 മുതല്‍ ചൈനയാണ് മെഡല്‍ വേട്ടയില്‍ മുന്നില്‍. ആദ്യ പതിപ്പില്‍ മാറ്റുരച്ചത് 23 രാജ്യങ്ങളില്‍ നിന്നുള്ള 400 താരങ്ങള്‍. 1960ലാണ് പാരാലിംപിക്‌സിന് തുടക്കമായത്, അംഗപരിമിതരായ താരങ്ങള്‍ക്കും ഒളിമ്പിക്‌സിനൊപ്പം മത്സരവേദിയൊരുക്കുകയാണ് പ്രധാന ലക്ഷ്യം.