India National

രാജ്യത്ത് 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ചത് 4000ത്തോളം പേര്‍ക്ക്; മരണം 100

മാസ്ക് ധാരണം, സാമൂഹ്യ അകലം പാലിക്കൽ തുടങ്ങിയ വ്യവസ്ഥകൾ വെച്ചുകൊണ്ട് തന്നെ ഗതാഗതം പുനഃസ്ഥാപിക്കാൻ അനുമതി നൽകണമെന്ന് ഡല്‍ഹി

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം എൺപത്തിരണ്ടായിരം കടന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ കോവിഡ് ബാധിച്ചത് നാലായിരത്തോളം പേര്‍ക്ക്. നൂറു പേര്‍ മരിച്ചു. രാജ്യത്തെ ആകെ മരണം 2649 ആയി. ഡൽഹിയിൽ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിക്കണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് ആവിശ്യപ്പെട്ടു.

കോവിഡ് ബാധിക്കുന്നവരുടെ കാര്യത്തിലും മരണനിരക്കിലും കഴിഞ്ഞ ഒരാഴ്ചയായി നിലവിലുള്ള പ്രവണത ഇന്നലെയും തുട൪ന്നു. 3967 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 100 പേര്‍ മരിക്കുകയും ചെയ്തു. ഇന്നും പലയിടത്തും കോവിഡ് സ്ഥിരീകരിച്ചു. രാജസ്ഥാനിൽ 55 പേര്‍ക്കും ലക്നൗവിൽ ഏഴ് പേര്‍ക്കും ഒഡീഷയിൽ 61 പേ൪ക്കും പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് കേസുകൾ 82000 കടന്നു. നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 51000വും കടന്നു.

മഹാരാഷ്ട്രയിൽ മരണം ആയിരം കടന്നു. ആകെ കോവിഡ് കേസുകൾ 27500വും. മഹാരാഷ്ട്രയിൽ പൊലീസിൽ വ്യാപകമായി കോവിഡ് സ്ഥിരീകരിക്കപ്പെടുന്നതായാണ് റിപ്പോ൪ട്ട്. ഇതിനകം 1061 പൊലീസുകാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഗുജറാത്തിലും തമിഴ്നാട്ടിലും കോവിഡ് കേസുകൾ 9000വും ഡൽഹിയിൽ എണ്ണായിരവും കടന്നു.

അതിനിടെ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയച്ചു. മാസ്ക് ധാരണം, സാമൂഹ്യ അകലം പാലിക്കൽ തുടങ്ങിയ വ്യവസ്ഥകൾ വെച്ചുകൊണ്ട് തന്നെ ഗതാഗതം പുനഃസ്ഥാപിക്കാൻ അനുമതി നൽകണമെന്നാണ് ആവശ്യം. 25 മുതൽ 50 ശതമാനം വരെ മാളുകൾ തുറക്കാനും ഡൽഹി സര്‍ക്കാര്‍ കേന്ദ്രാനുമതി തേടിയിട്ടുണ്ട്. നാലാംഘട്ട ലോക്ഡൗൺ ചര്‍ച്ച ചെയ്യാൻ കേന്ദ്ര മന്ത്രിതല ഉപസമിതി യോഗം ചേ൪ന്നു.