India National

അര്‍ണബ് ജയിലില്‍ ആക്രമിക്കപ്പെട്ടേക്കാം, സുരക്ഷയില്‍ ആശങ്കയെന്ന് മഹാരാഷ്ട്ര ഗവര്‍ണര്‍

ആത്മഹത്യാ പ്രേരണകുറ്റം ചുമത്തി മുംബൈ പൊലീസ് അറസ്റ്റ് ചെയ്ത റിപബ്ലിക് ടി.വി എഡിറ്റർ അർണബ് ഗോസ്വാമിയുടെ സുരക്ഷയിൽ ആശങ്ക അറിയിച്ച് മഹാരാഷ്ട്ര ഗവർണർ. ജയിലിൽ വെച്ച് അർണബ് ഗോസ്വാമി ആക്രമിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് ഗവര്‍ണര്‍ ഭഗത് സിങ് കോശിയാരി പറഞ്ഞത്. അര്‍ണബിനെ കാണാന്‍ വീട്ടുകാരെ പോലും അനുവദിക്കുന്നില്ലെന്നും ഗവർണർ വിമര്‍ശിച്ചു.

മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖിനെ ഗവര്‍ണര്‍ വിളിച്ചു. അർണബിന്‍റെ ആരോഗ്യ കാര്യങ്ങളില്‍ ആശങ്കയുണ്ടെന്ന് അറിയിച്ചു. ബന്ധുക്കളെ കാണാന്‍ അര്‍ണബിനെ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു.

അതേസമയം അർണബിന്റെ ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി നിരസിച്ചു. അറസ്റ്റ് നിയമ വിരുദ്ധമാണെന്നും എഫ്ഐആർ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് അർണബ് ബോംബെ ഹൈക്കോടതിയെ സമീപിച്ചത്.

മുതിർന്ന സുപ്രീംകോടതി അഭിഭാഷകൻ ഹരീഷ് സാൽവെ അടക്കമുളള അഭിഭാഷകർ അർണബിനു വേണ്ടി വാദിക്കാൻ എത്തി. എന്നാൽ കേസ് റദ്ദാക്കാനോ ഇടക്കാല ജാമ്യം അനുവദിക്കാനോ കഴിയില്ലെന്ന് വ്യക്തമാക്കിയ കോടതി സാധാരണ ജാമ്യത്തിനായി സെഷൻസ് കോടതിയെ സമീപിക്കാമെന്ന് നിർദേശിച്ചു. അലിബാഗിൽ താത്കാലിക ക്വാറന്റൈന്‍ കേന്ദ്രത്തിലായിരുന്ന അർണബ് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് ജയിലിലേക്ക് മാറ്റിയിരുന്നു.