India

ഒമിക്രോൺ വകഭേദം ; ലോക്ഡൗൺ പരിഗണനയിൽ ഇല്ലെന്ന് ആരോഗ്യമന്ത്രാലയം

ഇന്ത്യയിൽ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തിൽ ലോക് ഡൗൺ പരിഗണനയിലില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും ജാഗ്രത അത്യന്താപേക്ഷിതമാണാണെന്നും ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ പറഞ്ഞു. കൊവിഡ് പ്രോട്ടോക്കോൾ പാലിക്കണമെന്നും ഒത്തുചേരലുകൾ ഒഴിവാക്കണമെന്നും ആരോഗ്യമന്ത്രാലയം നിർദേശിച്ചു .

കർണാടകയിൽ 66ഉം 46ഉം വയസ്സുള്ള രണ്ടു പേർക്കാണ് ഒമിക്രോൺ വകദേദം കണ്ടെത്തിയത്. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം പുറത്തുവിട്ടത്. രോഗബാധിതരായ രണ്ട് പേരും ദക്ഷിണാഫ്രിക്കൻ സ്വദേശികളാണ്. ബിസിനസ് ആവശ്യങ്ങൾക്കായാണ് ഇരുവരും ഇന്ത്യയിൽ എത്തിയത് എന്നാണ് വിവരം. ഇവരുമായി സമ്പർക്കത്തിൽ വന്ന എല്ലാവരേയും ഇതിനോടകം നിരീക്ഷണത്തിലാക്കിയിട്ടുണ്ടെന്ന് ആരോഗ്യസെക്രട്ടറി ലവ് അഗർവാൾ അറിയിച്ചു നിരീക്ഷണത്തിലുള്ള അഞ്ച് പേരുടെ പരിശോധന ഫലം നിലവിൽ നെഗറ്റീവാണെന്നും പത്ത് പേരുടെ പരിശോധനഫലം കാത്തിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. രോഗബാധിതരുടെ ആരോഗ്യനില തൃപ്തികരമാണെന്നും നിലവിൽ പരിഭ്രാന്തിപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്.

അതേസമയം ഒമിക്രോണുമായി ബന്ധപ്പെട്ട് രാജ്യത്ത് നീരീക്ഷണം ശക്തമാക്കിയെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. 29 രാജ്യങ്ങളിലായി 373 ഒമിക്രോൺ കേസുകളാണ് ഇതുവരെ റിപ്പോ‍ർട്ട് ചെയ്തതെന്ന് ആരോ​ഗ്യമന്ത്രാലയം വ്യക്തമാക്കി. ഒമിക്രോൺ വൈറസ് ബാധ സ്ഥിരീകരിക്കുന്ന മുപ്പതാമത്തെ രാജ്യമാണ് ഇന്ത്യ.